കോഴിക്കോട്: കക്കയത്ത് അക്രമകാരിയായ കാട്ടുപോത്തിനെ കൊല്ലാൻ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് (പി.സി.സി.എഫ്) ഉത്തരവ്. കാട്ടുപോത്തിനെ മയക്കുവെടിവെച്ച് പിടികൂടാനായില്ലെങ്കിൽ മാർഗ്ഗ നിർദേശ പ്രകാരം കൊല്ലാനാണു ഉത്തരവ്.
കക്കയത്തെ കാട്ടുപോത്തിനെ മയക്കുവെടിവെക്കുമെന്ന് വനംമന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞിരുന്നു. കാട്ടുപോത്ത് ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് നിരീക്ഷണം ശക്തിപ്പെടുത്താൻ വനംവകുപ്പിന് നിർദേശം നൽകിയിട്ടുണ്ടെന്ന് വനംമന്ത്രി പറഞ്ഞിരുന്നു.
കോഴിക്കോട് കക്കയം സ്വദേശി എബ്രഹാം എന്ന അവറാച്ചനെയാണ് ഇന്നലെ കാട്ടുപോത്ത് കുത്തിക്കൊന്നത്.കൃഷിയിടത്തിൽവെച്ചായിരുന്നു ആക്രമണം.
അതേസമയം, സംസ്ഥാനത്തെ മനുഷ്യ- വന്യജീവി സംഘർഷം പ്രത്യേക ദുരന്തമായി സർക്കാർ പ്രഖ്യാപിച്ചു. ഇന്ന് നടന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം. സംസ്ഥാനത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്കുള്ളിൽ ഉണ്ടായ വന്യജീവി ആക്രമണം മൂലമുള്ള ദാരുണ സംഭവങ്ങൾ കണക്കിലെടുത്താണ് തീരുമാനം. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ പ്രവർത്തനത്തിൽ കൂടി ഇത് ഉൾപ്പെടുത്തും.
സംസ്ഥാനതലത്തിൽ മുഖ്യമന്ത്രി അധ്യക്ഷനായി സമിതി രൂപീകരിക്കും. ജില്ലാ, പ്രദേശിക തലത്തിൽ ഉൾപ്പെടെ സമിതികൾ രൂപീകരിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. ചീഫ് സെക്രട്ടറി അധ്യക്ഷനായി ഉദ്യോഗസ്ഥ തലത്തിലും സമിതി രൂപീകരിക്കും. വന്യജീവി ആക്രമണം വിലയിരുത്തി സമിതി നടപടികൾ സ്വീകരിക്കും.
സംസ്ഥാനതല ഉദ്യോഗസ്ഥ സമിതി ഉൾപ്പെടെയുള്ള സമിതികളുടെ ചുമതലകളും പ്രവർത്തന രീതിയും ചീഫ് സെക്രട്ടറി, വനം വകുപ്പ് സെക്രട്ടറിയുമായി ചർച്ച ചെയ്ത് തയ്യാറാക്കും. കാലാവസ്ഥ വ്യതിയാനമാണ് വന്യജീവികൾ നാട്ടിലേക്കിറങ്ങാൻ പ്രധാന കാരണമെന്ന് മന്ത്രിസഭാ യോഗം നിരീക്ഷിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക