ശിവപ്രീതിക്കായി അനുഷ്ഠിക്കുന്ന എട്ടുവ്രതങ്ങളിൽ ഒന്നാണ് ശിവരാത്രി വ്രതം. മഹാവ്രതം എന്നറിയപ്പെടുന്ന ഈ അനുഷ്ഠാനം വർഷത്തിലൊരിക്കൽ മാത്രമാണ്. സകലാപങ്ങളെയും ഇല്ലാതാക്കുന്ന ശിവരാത്രി വ്രതത്തിലൂടെ കുടുംബത്തിൽ ഐശ്വര്യവും അഭിവൃദ്ധിയും കളിയാടുമെന്നാണ് വിശ്വാസം. പരമശിവനുവേണ്ടി പാർവതീ ദേവി ഉറക്കമിളച്ചു പ്രാർഥിച്ചത് ഈ ദിവസമാണെന്നാണ് വിശ്വാസം. ഈ വർഷം മാർച്ച് എട്ടിനാണ് ശിവരാത്രി.
ഈ ദിവസം എല്ലാ ശിവക്ഷേത്രങ്ങളിലും മഹാശിവരാത്രി കൊണ്ടാടും. അത്തരത്തിൽ ജാതി-മത വ്യത്യാസമില്ലാതെ എത്തുന്ന എല്ലാ ഭക്തർക്കും ശ്രീകോവിലിൽ കയറി സ്വയം അഭിഷേകവും അർച്ചനയും നടത്താൻ കഴിയുന്ന ശിവ ക്ഷേത്രമാണ് മറ്റത്തൂർ ഒമ്പതുങ്ങൽ ശ്രീ കൈലാസ ശിവക്ഷേത്രം.
ശിവരാത്രി നാളിൽ മാത്രമാണ് ശ്രീകോവിലിൽ കയറി അഭിഷേകം നടത്താൻ സൗകര്യം ഒരുക്കിയിട്ടുള്ളത്. ഈ അവസരം വിനിയോഗിക്കാൻ ധാരാളം ഭക്തർ വ്രത നിഷ്ഠയോടെ ഇവിടെ എത്തിച്ചേരാറുണ്ട്. ശിവരാത്രി ദിവസം വ്രതമെടുത്തുവരുന്ന എല്ലാ ഭക്തർക്കും ശ്രീകോവിലിന് അകത്തുകയറി സ്വയം അഭിഷേകവും അർച്ചനയും നടത്താം.
ഒമ്പതുങ്ങൽ ശ്രീസുബ്രഹ്മണ്യ സമാജത്തിന്റെ നിയന്ത്രണത്തിലാണ് ക്ഷേത്രം. ശിവരാത്രി നാളിൽ ക്ഷേത്രത്തിൽ നടക്കുന്ന ചടങ്ങുകൾക്ക് തന്ത്രി ഡോ. കാരുമാത്ര വിജയൻ മുഖ്യകാർമ്മികനാവും. സമൂഹ അഭിഷേകം രാവിലെ 9 .30 മുതൽ ഉച്ചക്ക് 12.30 വരെ നടക്കും.
മഹാഗണപതിഹോമം, മഹാമൃതുഞ്ജയഹോമം, അലങ്കാര പൂജ, കലശാഭിഷേകം, ഉച്ചക്ക് അന്നദാനം ദീപാരാധന, ചതുർയാമപൂജകൾ എന്നിവയും പിറ്റേന്ന് പുലർച്ച മുതൽ ശിവരാത്രി ബലിതർപ്പണവും ഉണ്ടാകും. കേരള കാശി എന്നറിയപ്പെടുന്ന തൃശൂർ ജില്ലയിൽ ആണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്
പാലാഴി മഥനം നടത്തിയപ്പോൾ രൂപം കൊണ്ട കാളകൂടവിഷം ലോക രക്ഷാർത്ഥം ശ്രീ പരമേശ്വരൻ പാനം ചെയ്തു. ഈ വിഷം ഉളളിൽച്ചെന്ന് ഭഗവാന് ഹാനികരമാവാതിരിക്കാൻ പാർവതീ ദേവി അദ്ദേഹത്തിന്റെ കണ്ഠത്തിൽ മുറുക്കിപ്പിടിക്കുകയും, വായിൽ നിന്നു പുറത്തു പോവാതിരിക്കാൻ ഭഗവാൻ വിഷ്ണു വായ പൊത്തിപ്പിടിക്കുകയും ചെയ്തു. അങ്ങനെ വിഷം കണ്ഠത്തിൽ ഉറയ്ക്കുകയും ഭഗവാന് നീലകണ്ഠൻ എന്ന നാമധേയം ലഭിക്കുകയും ചെയ്തു. ഭഗവാന് ആപത്തൊന്നും വരാതെ പാർവ്വതീദേവി ഉറക്കമിളച്ചിരുന്നു പ്രാർഥിച്ച ദിവസമാണ് ശിവരാത്രി.
പ്രതികരിക്കാൻ ഇവിടെ എഴുതുക