ചെന്നൈ: നടൻ അജിത്ത് കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്നാണ് അദ്ദേഹത്തെ അശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നാണ് വിവരം. ഏറ്റവും പുതിയ ചിത്രമായ വിടാമുയർച്ചിയുടെ ചിത്രീകരണത്തിനിടെ ദേഹാസ്വാസ്ഥ്യം ഉണ്ടാവുകയും തുടർന്ന് ചെന്നൈ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.
വാർത്ത ശരിയാണെന്നും അജിത് ആശുപത്രിയിൽ ചികിത്സയിലാണെന്നും നടനുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങൾ അറിയിച്ചു. ആശങ്കപ്പെടേണ്ട തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളൊന്നും അദ്ദേഹത്തിനില്ലെന്നും അടുത്തവൃത്തങ്ങൾ അറിയിക്കുന്നു. എന്നാൽ പതിവ് ആരോഗ്യ പരിശോധനക്കായാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നുമാണ് മറ്റ് ചില സൂചനകൾ.
അജിത്തിന്റെ കരിയറിലെ 62-ാം ചിത്രമാണിത്. ‘കലഗ തലൈവൻ’ എന്ന ചിത്രത്തിന് ശേഷം മഗിഴ് തിരുമേനിയാണ് ‘വിടാമുയർച്ചി’ സംവിധാനം ചെയ്യുന്നത്. തിയേറ്റർ റിലീസിന് മുമ്പ് തന്നെ സിനിമയുടെ ഒടിടി അവകാശം നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയിരുന്നു. 100 കോടി രൂപയ്ക്കാണ് സിനിമയുടെ തമിഴ്, തെലുങ്ക്, മലയാളം, കന്നഡ പതിപ്പുകൾ നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയത് എന്നാണ് റിപ്പോർട്ട്. ലൈക്ക പ്രൊഡക്ഷന്‍സിന്റെ ബാനറിൽ സുഭാസ്കറാണ് ആണ് ചിത്രം നിർമിക്കുന്നത്.
അതേസമയം, കഴിഞ്ഞ ആഴ്ച മകന് അദ്വിക്കിന്റെ പിറന്നാള്‍ അജിത്തും ശാലിനിയും ആഘോഷമാക്കിയിരുന്നു. ഫുട്ബോള്‍ പ്രേമിയായ അദ്വിക്കിന് ഫുട്ബോള്‍ തീമില്‍ ആയിരുന്നു പിറന്നാള്‍ ആഘോഷങ്ങള്‍ സംഘടിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക