ഇടുക്കി: ഇടുക്കിയിൽ ജീപ്പ് സഫാരിക്ക് നിയന്ത്രണം. ചിന്നക്കനാലിലും മറയൂരിലും ആണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. വന്യമൃഗങ്ങളുടെ ആക്രമണം കണക്കിലെടുത്താണ് നടപടി.
മൂന്നാർ ഡി.വൈ.എസ്.പിയുടെ നിർദേശപ്രകാരമാണ് മറയൂർ, ശാന്തൻപാറ പൊലീസ് ഉത്തരവിറക്കിയത്. റിസോർട്ട്, ഹോംസ്റ്റേ എന്നിവിടങ്ങളിൽ നിന്നുള്ള സഫാരികൾക്കാണ് നിയന്ത്രണം. രാത്രി എട്ടുമണിക്ക് ശേഷം സഞ്ചാരികളുമായി സഫാരി നടത്താൻ പാടില്ലെന്നാണ് നിർദേശം.
അതേസമയം, കഴിഞ്ഞ ദിവസം, തൃശ്ശൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരു സ്ത്രീ കൊല്ലപ്പെട്ടിരുന്നു. പെരിങ്ങൽക്കുത്തിനു സമീപം വാച്ചുമരം കോളനിയിലാണ് സംഭവം. വാച്ചുമരം കോളനിയിൽ ഊരുമൂപ്പന്റെ രാജന്റെ ഭാര്യ വൽസല (43) ആണ് മരിച്ചത്.കാട്ടിൽ വനവിഭവങ്ങൾ ശേഖരിക്കാൻ പോയതായിരുന്നു വത്സല.
കോഴിക്കോട് കക്കയത്ത് കാട്ടുപോത്ത് ആക്രമണത്തിൽ കൊല്ലപ്പെട്ട എബ്രഹാമിന്റെ മൃതദേഹം സംസ്ക്കരിച്ചു. കക്കയം സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിലായിരുന്നു സംസ്കാരം. താമരശ്ശേരി ബിഷപ്പ് റെമിജിയൂസ് ഇഞ്ചനാനിയിൽ നടന്ന സംസ്കാര ചടങ്ങുകൾക്ക് മുഖ്യ കാർമികത്വം നിർവഹിച്ചു. എബ്രഹാമിന്റേത് രക്തസാക്ഷിത്വമാണെന്ന് റെമിജിയൂസ് ഇഞ്ചനാനിയിൽ പറഞ്ഞു.
ജില്ലാ കലക്ടറുമായി ഇന്നലെ രാത്രി നടത്തിയ മൂന്നാംവട്ട ചർച്ചയിൽ പ്രതിഷേധം അവസാനിപ്പിക്കാൻ ധാരണയായതോടെയാണ് കുടുംബം പോസ്റ്റ്മോർട്ടം നടപടികൾക്ക് അനുമതി നൽകിയത്. എബ്രഹാമിനെ കൊലപ്പെടുത്തിയ കാട്ടുപോത്തിനെ വെടിവെക്കാനുള്ള ദൗത്യസംഘത്തിന്റെ നടപടികൾ ഇപ്പോഴും തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക