നടൻ വിജയ് ആരംഭിച്ച ‘തമിഴക വെട്രി കഴകം’ എന്ന പുതിയ പാർട്ടിയിലേക്ക് അംഗങ്ങളെ ചേർക്കുന്ന പദ്ധതി ആരംഭിച്ചു. വിജയ് തന്നെയാണ് ആദ്യ അംഗത്വമെടുത്തത്. ഫോൺ വഴിയും വെബ്സൈറ്റ് വഴിയും അംഗത്വമെടുക്കാൻ സാധിക്കുന്ന തരത്തിലായിരുന്നു പദ്ധതി ആവിഷ്ക്കരിച്ചത്.
ആദ്യമണിക്കൂറിൽ തന്നെ 20 ലക്ഷത്തിൽപ്പരം ആളുകളാണ് അംഗത്വത്തിനായി വെബ്സൈറ്റിൽ കയറിയത്. ഇതോടെ സൈറ്റിന്റെ പ്രവർത്തനം താൽക്കാലികമായി നിലച്ചു. ഒടിപി നമ്പറിനായും ലക്ഷകണക്കിന് ആളുകളാണ് രജിസ്റ്റർ ചെയ്തത്.
‘പിറപോകും എല്ലാ ഉയിരുക്കും’ എന്ന അടിക്കുറിപ്പിന് കീഴിൽ താൻ നൽകിയ പ്രതിജ്ഞ വായിച്ച് തന്റെ രാഷ്ട്രീയ സംഘടനയിൽ ചേരാൻ വിജയ് ജനങ്ങളോട് അഭ്യർത്ഥിച്ചു.
വനിതാദിനത്തിൽ ഇന്നലെയാണ് വിജയ് തന്റെ സോഷ്യൽ മീഡിയാ പേജുകളിൽ തമിഴക വെട്രി കഴകത്തിന്റെ പേരിലുള്ള ലെറ്റർപാഡുകളിൽ അറിയിപ്പുകൾ പോസ്റ്റ് ചെയ്തിരുന്നു. എല്ലാ ജീവജാലങ്ങൾക്കും തുല്യത എന്ന അടിസ്ഥാന തത്വം പിന്തുടരണമെന്നാണ് ഇതിൽ ഒരു പോസ്റ്റിൽ പറയുന്നത്. 2026 അസംബ്ലി തിരഞ്ഞെടുപ്പിനെ നേരിടാനാണ് വിജയ്യുടെ പാർട്ടി ലക്ഷ്യമിടുന്നത്.
പാർട്ടിയിൽ ചേരുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന തിരിച്ചറിയൽ കാർഡ് നമ്പർ നിർബന്ധമാണ്. അതേസമയം വിജയ്യുടെ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ ആദ്യ പൊതുസമ്മേളനം ഏപ്രിലിൽ മധുരയിൽ വെച്ച് നടക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
ഫെബ്രുവരി ആദ്യമാണ് വിജയ് തന്റെ പുതിയ രാഷ്ട്രീയ പാർട്ടിയായ ‘തമിഴക വെട്രി കഴകം’ പ്രഖ്യാപിച്ചത്. പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപനത്തിൽ തനിക്ക് പിന്തുണ പ്രഖ്യാപിച്ചവർക്ക് വിജയ് നന്ദി പറയുകയും ചെയ്തിരുന്നു.
തമിഴക വെട്രി കഴകം എന്ന് പേരിട്ട പാർട്ടിയുടെ ചെയർമാൻ വിജയ് തന്നെയാണ്. ലോക്സഭ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ലെന്നും 2026ലെ തമിഴ്നാട് നിയമസഭ തിരഞ്ഞെടുപ്പാണ് ലക്ഷ്യമെന്നും കത്തിൽ വിജയ് പറഞ്ഞു. ലോക്സഭ തിരഞ്ഞെടുപ്പിൽ ഒരു പാർട്ടിയെയും പിന്തുണയ്ക്കില്ലെന്നും വിജയ് പ്രഖ്യാപിച്ചിട്ടുണ്ട്. രാഷ്ട്രീയം തന്നെ സംബന്ധിച്ചിടത്തോളം മറ്റൊരു തൊഴിൽ അല്ലെന്നും ഇത് ഒരു ഹോബിയല്ലെന്നും വിജയ് പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക