ന്യൂഡൽഹി: അപകടത്തിനിടെ എയർ ബാഗുകൾ പ്രവർത്തിക്കാത്ത സംഭവത്തിൽ ഉപഭോക്താവിന് 32.07 ലക്ഷം നഷ്ടപരിഹാരം നൽകാൻ ദേശീയ ഉപഭോക്ത്യ തർക്ക പരിഹാര കമ്മീഷന്റെ ഉത്തരവ്. ടൊയോട്ട ഇന്നോവയുടെ മുന്നിലെ എയർബാഗ് തുറന്നില്ലെന്നാണ് പരാതി.
ടൊയോട്ട കിർലോസ്കർ മോട്ടോഴ്സും ബംഗളൂരുവിലെ കാർ ഡീലർഷിപ്പായ നന്ദി ടൊയോട്ട മോട്ടോർ വേൾഡുമാണ് 15 ലക്ഷം രൂപയും അതിന്റെ 12 വർഷത്തെ ഒമ്പത് ശതമാനം പലിശയും നൽകേണ്ടത്. പലിശ മാത്ര ഏകദേശം 17 ലക്ഷം വരും. നഷ്ടപരിഹാരം നൽകാത്തപക്ഷം പുതിയ വാഹനം നൽകണമെന്നും ഉത്തരവിൽ പറയുന്നു.
2011 മാർച്ച് 11നാണ് സുനിൽ റെഡ്ഡി എന്നയാൾ ടൊയോട്ട ഇന്നോവ വാഹനം വാങ്ങുന്നത്. 2011 ആഗസ്റ്റ് 16നായിരുന്നു അപകടം. ആന്ധ്രാപ്രദേശിലെ കുർണൂൽ ജില്ലയിലെ ഉലിന്ദകൊണ്ട ഗ്രാമത്തിന് സമീപം ഓട്ടോറിക്ഷയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഈ സമയത്ത് വാഹനത്തിന്റെ മുന്നിലെ എയർബാഗുകൾ പ്രവർത്തിച്ചില്ല.
അപകടശേഷം റെഡ്ഡി വാഹനം ബംഗളൂരുവിലെ നന്ദി ടൊയോട്ട മോട്ടോർ വേൾഡ് സർവീസ് സെന്ററിൽ സർവീസിനായി നൽകി. കൂടാതെ എയർബാഗ് പ്രവർത്തിക്കാത്തതിന് കമ്പനിയോട് നഷ്ടപരിഹാരം ആവശ്യപ്പെടുകയും ചെയ്തു.
എന്നാൽ, കമ്പനി തെറ്റ് അംഗീകരിക്കാനോ നഷ്ടപരിഹാരം നൽകാനോ വിസമ്മതിച്ചതോടെ റെഡ്ഡിൽ വക്കീൽ നോട്ടീസ് അയച്ചു. ഇതിനും മറുപടി ലഭിച്ചില്ല. തുടർന്ന് ജില്ലാ ഉപഭോക്തൃ ഫോറത്തെ സമീപിച്ചു. അപകട സമയത്ത് എയർബാഗുകൾ തുറന്നില്ലെന്നും വാഹനത്തിന്റെ മുൻഭാഗത്ത് കാര്യമായ കേടുപാട് സംഭവിച്ചതായും യാത്രക്കാർക്ക് പരിക്കേറ്റതായും പരാതിയിൽ ഉന്നയിച്ചു.
നിരവധി വാദപ്രതിവാദങ്ങൾക്കൊടുവിൽ 2014 നവംബറിൽ റെഡ്ഡിക്ക് അനുകൂലമായ ഉത്തരവ് വന്നു. പുതിയ വാഹനം നൽകാനോ അതല്ലെങ്കിൽ ഏകദേശം 15 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനോ വിധിച്ചു. എന്നാൽ, ഇതിനെതിരെ ടൊയോട്ട സംസ്ഥാന ഉപഭോക്തൃ കമ്മീഷനിൽ അപ്പീൽ നൽകി. അപ്പീൽ തള്ളിയ സംസ്ഥാന കമ്മീഷൻ, ജില്ല ഫോറത്തിന്റെ വിധി അംഗീകരിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക