രാജ്യത്തെ ലോക്സഭാ തെരഞ്ഞെടുപ്പ് തീയതികൾ നാളെ പ്രഖ്യാപിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. നാളെ വൈകിട്ട് 3 മണിക്കാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ലോക്സഭാ തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിക്കുക. കഴിഞ്ഞ ദിവസമാണ് മുൻ ഐഎഎസ് ഉദ്യോഗസ്ഥരായ ഗ്യാനേഷ് കുമാറും സുഖ് ബീർ കുമാര് സന്ധുവും തെരഞ്ഞെടുപ്പ് കമ്മീഷനിലെ പുതിയ അംഗങ്ങളായി ചുമതല ഏറ്റത്.
ഇതിനു പിന്നാലെയാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാറിന്റെ നേതൃത്വത്തിൽ ചർച്ച നടത്തിയതിനുശേഷം നാളെ തീയതികൾ പ്രഖ്യാപിക്കുന്നതിനായി വാർത്താസമ്മേളനം നടത്തുമെന്ന് അറിയിച്ചത്. കമ്മീഷൻ യോഗത്തിൽ തെരഞ്ഞെടുപ്പ് തീയതികൾ സംബന്ധിച്ച് തീരുമാനമായിട്ടുണ്ടെന്നാണ് വിവരം.
ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ തെരഞ്ഞെടുപ്പ് നടത്തുന്നതിനായി പൂർണസജ്ജമായതായി കമ്മീഷൻ അംഗങ്ങൾ ചുമതലയേറ്റതിനു പിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷൻ വക്താവ് അറിയിച്ചിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പ് കൂടാതെ ആന്ധ്രപ്രദേശ്, അരുണാചൽപ്രദേശ്,ഒഡീഷ, സിക്കിം എന്നീ സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതിയും നാളെ പ്രഖ്യാപിക്കും.
തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗങ്ങൾ എല്ലാ സംസ്ഥാനങ്ങളിലും പര്യടനം പൂർത്തിയാക്കി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ വിലയിരുത്തുകയും ചെയ്തിരുന്നു. ജമ്മു കാശ്മീരിലെ പര്യടനത്തോടെയാണ്ഈ ആഴ്ച പര്യടനം അവസാനിപ്പിച്ചത്. രാജ്യത്തെ 543 ലോക്സഭ സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
257 മണ്ഡലങ്ങളിൽ ബിജെപി തങ്ങളുടെ സ്ഥാനാർത്ഥികളെ ഇതിനോടകം പ്രഖ്യാപിച്ചു കഴിഞ്ഞിട്ടുണ്ട്. 82 സീറ്റുകളിലെ സ്ഥാനാർത്ഥികളെയാണ് കോൺഗ്രസ് ഇതുവരെ പ്രഖ്യാപിച്ചത്. ഇപ്പോഴും ദേശീയ പാർട്ടികളും പ്രാദേശിക പാർട്ടികളും അവരുടെ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുന്നത് പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക