ഏപ്രിൽ 26ന് കേരളത്തിൽ നടത്താനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് തീയതി മാറ്റണമെന്ന ആവശ്യവുമായി തെരഞ്ഞെടുപ്പ് കമ്മീഷന് കെപിസിസി കത്ത് അയച്ചു. ഏപ്രിൽ 26 വെള്ളിയാഴ്ച നടത്താനിരിക്കുന്ന വോട്ടെടുപ്പ് മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് അയച്ചിരിക്കുന്നത്.
മുസ്ലിം വിഭാഗത്തിന് മതപരമായി പ്രത്യേകതയുള്ള ദിവസമാണ് വെള്ളി എന്നും ആ ദിവസം തെരഞ്ഞെടുപ്പ് നടത്തിയാൽ പാർട്ടി പ്രവർത്തകർക്കും വോട്ടർമാർക്കും ഒരു വിഭാഗം ഉദ്യോഗസ്ഥർക്കും പോളിംഗ് ഏജന്റ് മാർക്കും ബുദ്ധിമുട്ടുണ്ടാകും എന്നും ചൂണ്ടിക്കാട്ടിയാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് അയച്ചിരിക്കുന്നത്.
വെള്ളിയാഴ്ച നടത്താനിരിക്കുന്ന തെരഞ്ഞെടുപ്പ് മറ്റൊരു ദിവസത്തേക്ക് മാറ്റണമെന്നും കെപിസിസി പ്രസിഡണ്ടും പ്രതിപക്ഷ നേതാവും തെരഞ്ഞെടുപ്പ് കമ്മീഷന് അയച്ച കത്തിൽ പറയുന്നു. കേരളത്തിൽ ഒറ്റ ഘട്ടമായി നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ 26നാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
ആകെ 7 ഘട്ടങ്ങളായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത് ഇതിൽ രണ്ടാം ഘട്ടത്തിലാണ് കേരളത്തിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. മറ്റുള്ള സംസ്ഥാനങ്ങൾക്കൊപ്പം ജൂൺ നാലിനാണ് ഫലപ്രഖ്യാപനം നടക്കുക. നേരത്തെ ഏപ്രിൽ 26 വെള്ളിയാഴ്ചയാണെന്നും അന്നേദിവസം വോട്ടെടുപ്പ് നടത്തുന്നത് ഇസ്ലാം മത വിശ്വാസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നും തീയതി മാറ്റണമെന്നും മുസ്ലിം ലീഗും മുസ്ലിം സംഘടനകളും തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു.
കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ആണ് തെരഞ്ഞെടുപ്പ് തീയതി മാറ്റുന്നതിൽ തീരുമാനമെടുക്കേണ്ടത് എന്ന് സംസ്ഥാനത്തെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ പ്രതികരണം അറിയിക്കുകയും ചെയ്തിരുന്നു. ഇക്കാര്യത്തിൽ ലഭിക്കുന്ന പരാതികൾ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറും എന്നും അദ്ദേഹം അറിയിച്ചിരുന്നു.
കേരളത്തിനു പുറമേ കർണാടക, ജമ്മു കാശ്മീർ, ഉത്തർപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ബീഹാർ, ബംഗാൾ, അസം തുടങ്ങിയ സംസ്ഥാനങ്ങളിലും ഏപ്രിൽ 26 വെള്ളിയാഴ്ചയാണ് വോട്ടെടുപ്പ് പ്രഖ്യാപിച്ചിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക