ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ ‘പതഞ്ജലി’ പരസ്യം നൽകിയ കേസിൽ ബാബാ രാംദേവിനോട് നേരിട്ട് ഹാജരാകാൻ സുപ്രീം കോടതി നിർദ്ദേശിച്ചു. പതഞ്ജലി ഉത്പന്നങ്ങളുടെ ഔഷധഗുണങ്ങളെ കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ നൽകിയതിനെതിരെ പുറപ്പെടുവിച്ച കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകാത്തതിനെ തുടർന്നാണ് സുപ്രീംകോടതിയുടെ ഉത്തരവ്.
രാംദേവിന് പുറമെ പതഞ്ജലിയുടെ ആയുർവേദ മാനേജിങ് ഡയറക്ടർ ആചാര്യ ബാലകൃഷ്ണയോടും ഹാജരാകാൻ കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സമർപ്പിച്ച റിട്ട് ഹർജി പരിഗണിച്ചു കൊണ്ട് ജസ്റ്റിസുമാരായ ഹിമ കോലി, അഹ്സനുദ്ധീൻ അമാനുള്ള എന്നിവരാണ് ഇത് സംബന്ധിച്ച് ഉത്തരവിട്ടത്.
പതഞ്ജലിക്കും മാനേജിങ് ഡയറക്ടർക്കും കഴിഞ്ഞ ഹിയറിങ്ങിൽ കാരണം കാണിക്കൽ നോട്ടീസ് അയച്ചിരുന്നു എങ്കിലും രണ്ടാഴ്ച കഴിഞ്ഞിട്ടും ഇതുവരെ മറുപടി നൽകാത്തതിനെ തുടർന്നാണ് കോടതി ഉത്തരവ്. പതഞ്ജലിക്ക് വേണ്ടി മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗിയാണ് കോടതിയിൽ ഹാജരായത്.
കാരണം കാണിക്കൽ നോട്ടീസിന് മറുപടി എവിടെ എന്ന് കോടതി നടപടിക്രമങ്ങളുടെ തുടക്കത്തിൽ തന്നെ ജസ്റ്റിസ് കോഹ്ലി ആരാഞ്ഞു. മറുപടി ഫയൽ ചെയ്യാൻ കഴിയില്ല എന്നാണ് റോത്തഗി മറുപടി നൽകിയത്. വിഷയം അതീവ ഗൗരവത്തോടെയാണ് എടുത്തിരിക്കുന്നത് എന്നും മറുപടി നൽകിയില്ലെങ്കിൽ അനന്തരഫലങ്ങൾ നേരിടേണ്ടി വരുമെന്നും ജസ്റ്റിസ് കോഹ്ലി അറിയിച്ചു. കേസ് രണ്ടാഴ്ചയ്ക്ക് ശേഷം വീണ്ടും കോടതി പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക