തിരുവനന്തപുരം: ആരോഗ്യവകുപ്പിന് കീഴിലുള്ള ഉദ്യോഗസ്ഥർ സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റിടുന്നതും ചാനൽ തുടങ്ങുന്നതും വിലക്കി സർക്കാർ ഉത്തരവ്. ആരോഗ്യ വകുപ്പ് ഡയറക്ടറാണ് ഉത്തരവിറക്കിയത്.
ഉത്തരവ് അധികാര ദുർവിനിയോഗമാണെന്ന് ഒരു വിഭാഗം ജീവനക്കാർ ആരോപിച്ചു. പെരുമാറ്റ ചട്ടങ്ങൾക്ക് വിരുദ്ധമാകാതെയും ഔദ്യോഗിക കൃത്യനിർവഹണത്തിനു തടസ്സം സൃഷ്ടിക്കാതെയും സാമൂഹമാധ്യമങ്ങളിൽ പോസ്റ്റുകൾ ഇടുന്നതിനു സർക്കാർ ഉദ്യോഗസ്ഥർക്ക് അനുമതി നൽകിയാൽ ചട്ടലംഘനങ്ങൾ ഉണ്ടാകുന്നതിനുള്ള സാധ്യത കൂടുതലാണ് എന്ന് ഉത്തരവില്‍ പറയുന്നു.
പെരുമാറ്റ ചട്ടങ്ങൾക്ക് വിരുദ്ധമാകാതെയും ഔദ്യോഗിക കൃത്യനിർവഹണത്തിന് തടസ്സം സൃഷ്ടിക്കാതെയും സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റുകളിടാൻ സർക്കാർ ഉദ്യോഗസ്ഥർ അനുമതി ആവശ്യപ്പെട്ട് അപേക്ഷകൾ സമർപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനാത്തിലാണ് പുതിയ ഉത്തരവ് പുറത്തിറക്കിയത്.
യൂട്യൂബ്, ഇന്‍സ്റ്റഗ്രാം പോലുള്ള സമൂഹമാധ്യമങ്ങളില്‍ ചാനല്‍ തുടങ്ങിയാല്‍, നിശ്ചിത എണ്ണത്തില്‍ കൂടുതല്‍ സബ്സ്ക്രൈബേഴ്സ് എത്തുകയും വീഡിയോകള്‍ കൂടുതല്‍ ആളുകള്‍ കാണുകയും ചെയ്താല്‍ പരസ്യ വരുമാനം ഉൾപ്പെടെ സാമ്പത്തിക നേട്ടം ലഭിക്കുമെന്നും ഇത് 1960 ലെ കേരള സർക്കാർ ജീവനക്കാരുടെ പെരുമാറ്റ ചട്ടങ്ങളിലെ, ചട്ടം 48 ലെ വ്യവസ്ഥകൾക്ക് വിരുദ്ധമാണെന്നും ഉത്തരവില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക