ഏഷ്യയിലെ ഏറ്റവും വലിയ ട്യൂലിപ് ഗാർഡനുകളിലൊന്നായ ശ്രീനഗറിലെ ഇന്ദിരാ ഗാന്ധി മെമ്മോറിയല്‍ ട്യൂലിപ് ഗാർഡൻ സഞ്ചാരികൾക്കായി തുറക്കുകയാണ്. മാർച്ച് 23 ശനിയാഴ്ച മുതൽ ട്യൂലിപിന്റെ അതിമനോഹരമായ കാഴ്ചകൾ ആസ്വദിക്കാൻ ഇവിടേക്ക് വരാം. ദാൽ തടാകത്തിനും സബർവാൻ കുന്നുകൾക്കുമിടയിൽ സ്ഥിതി ചെയ്യുന്ന ഈ ഉദ്യാനം ശ്രീനഗറിലെ ഏറ്റവും മനോഹരമായ കാഴ്ച കൂടിയാണ്.
ഒന്നിനൊന്ന് വ്യത്യസ്തമായ ട്യൂലിപ് പുഷ്പങ്ങളുടെ വൈവിധ്യമാർന്ന കാഴ്ചകളാണ് ഉദ്യാനത്തിൽ ഒരുക്കിയിട്ടുള്ളത്. 68 ഇനം ട്യൂലിപ് പുഷ്പങ്ങളാണ് ഇവിടെയുള്ളത്യ ഇത്തവണത്തെ ട്യൂലിപ് ഫെസ്റ്റിവലിന്റെ ഭാഗമായി അഞ്ച് പുതിയ ഇനങ്ങൾ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്.
പല നിറത്തിലുള്ള ട്യൂലിപ് പുഷ്പങ്ങള്‍ വിരിഞ്ഞു തുടങ്ങിയതായി ഫ്ളോറികള്‍ച്ചര്‍ വകുപ്പ് അധികൃതര്‍ വ്യക്തമാക്കി. ഒരു മാസമോ അതിലധികമോ നാള് ട്യൂലിപ് പുഷ്പങ്ങള്‍ അതേപടി നില്ക്കാന് പ്രത്യേകമായി പല ഘട്ടങ്ങളിലായാണ് ഇവയുടെ ചെടികള്‍ നട്ടുപിടിപ്പിച്ചിരിക്കുന്നത്. മുഴുവന്‍ ചെടികളും പൂത്തുകഴിയുമ്പോള്‍ മഴവില്‍ അഴകിലായിരിക്കും ഇവ കാഴ്ചക്കാരുടെ മനം കവരുന്നത്.
അമ്പത്തിയഞ്ച് ഹെക്ടറില്‍ ഒരുക്കിയിരിക്കുന്ന പൂന്തോട്ടത്തില്‍ 17 ലക്ഷത്തോളം ട്യൂലിപ് ചെടികളാണ് പൂവിടാന്‍ കാത്തിരിക്കുന്നത്. ട്യൂലിപ്പിനൊപ്പം ഹയാസിന്ത്, ഡാഫോഡില്‍സ്, മസ്കാരി, സൈക്ലാമെന്സ് എന്നിവ ഉള്‍പ്പെടെ പൂന്തോട്ടത്തിലുണ്ട്. കണ്ടു പോകാം എന്നതിനേക്കാൾ ഓരോ പൂക്കളെയും അതിന്റെ ഏറ്റവും ഭംഗിയിൽ ആസ്വദിച്ച് പോകാം എന്ന പ്രത്യേകതയും ഉണ്ട്.
ഗുലാം നബി ആസാദാണ് ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ 2007ല്‍ ട്യൂലിപ് തോട്ടം സ്ഥാപിച്ചത്. നെതര്‍ലെന്റില്‍ നിന്നും ഇറക്കുമതി ചെയ്ത അമ്പതിനായിരം തുലിപ്പ് ചെടികള്‍ കൊണ്ടാണ് ആദ്യമായി ഈ പൂന്തോട്ടത്തിന്റെ നിര്‍മാണം ആരംഭിക്കുന്നത്. ഇതിനെ ടൂറിസ്റ്റുകള്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു. കാഴ്ചക്കാരുടെയും തുലിപ്പുകളുടെയും എണ്ണം വര്‍ഷാവര്‍ഷം കൂടിവന്നു. 2022 ൽ 3.6 ലക്ഷം ആളുകൾ ഇന്ദിരാഗാന്ധി മെമ്മോറിയൽ ട്യൂലിപ് ഗാർഡൻ സന്ദര്‍ശിച്ചപ്പോൾ 2023 ൽ 3.65 ലക്ഷം പേരാണ് ഇവിടെ എത്തിയത്. വിവിധ ഭാഷകളിലെ സിനിമാ ഷൂട്ടുകളും ഇവിടെ നടക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക