കുറച്ചു ദിവസങ്ങളായി കോൺഗ്രസിൽ കൊഴിഞ്ഞുപോക്ക് തുടങ്ങിയിട്ട്. ഇപ്പോഴും ഇത് തുടർന്നുകൊണ്ടിരിക്കുകയാണ്. ലോക്സഭാ തെരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം ശേഷിക്കെ കോൺഗ്രസിലെ പ്രാഥമിക അംഗത്വം രാജി വെച്ചിരിക്കുകയാണ് ഗുജറാത്തിൽ നിന്നുള്ള ദേശീയ വക്താവ് രോഹൻഗുപ്ത.
പാർട്ടി വിടുന്നത് നിരന്തരമായ അപമാനവും വ്യക്തിഹത്യയും കാരണമാണ് എന്ന് അദ്ദേഹം വ്യക്തമാക്കി. കോൺഗ്രസിന്റെ അഹമ്മദാബാദ് ഈസ്റ്റ് മണ്ഡലത്തിൽ നിന്നുള്ള സ്ഥാനാർത്ഥിയായി രോഹനെ പ്രഖ്യാപിച്ചിരുന്നു എങ്കിലും പിതാവിന്റെ അനാരോഗ്യം കാരണം തിങ്കളാഴ്ച സ്ഥാനാർത്ഥിത്വം ഉപേക്ഷിക്കുകയും ചെയ്തിരുന്നു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഗാർഗെയ്ക്ക് കത്തെഴുതിയ അദ്ദേഹം പാർട്ടിയിലെ പ്രാഥമിക അംഗത്വത്തിൽ നിന്നും ചുമതലകളിൽ നിന്നും രാജിവെക്കുന്നതായി അറിയിച്ചു.
പാർട്ടിയുടെ മാധ്യമ വിഭാഗവുമായി ബന്ധമുള്ള മുതിർന്ന നേതാവിൽ നിന്നും നിരന്തരമായി അപമാനവും വ്യക്തിഹത്യയും കഴിഞ്ഞ രണ്ടു വർഷമായി താൻ നേരിടുന്നുവെന്നും വ്യക്തിപരമായി തനിക്ക് ഇത് വലിയ പ്രതിസന്ധി ആയതിനാൽ ഈ തീരുമാനം എടുക്കാൻ താൻ നിർബന്ധിതനായിരിക്കുന്നു എന്നും കത്തിൽ അദ്ദേഹം വ്യക്തമാക്കി.
പാർട്ടിയെ നശിപ്പിക്കുന്നതിൽ ഈ നേതാവിന് വലിയ പങ്കുണ്ടെന്ന് ചൂണ്ടിക്കാട്ടിയ ഗുപ്ത ഇത്തരം നേതാക്കളെ വെച്ച് പൊറുപ്പിക്കരുത് എന്നും കത്തിൽ ആവശ്യപ്പെട്ടു. ഗുജറാത്തിൽ മെയ് ഏഴിനാണ് പൊതു തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. ആകെയുള്ള 26 സീറ്റിൽ മുഴുവൻ നിലവിൽ ബിജെപി എംപിമാരാണ് ഉള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക