ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി (എഎപി) ദേശീയ കൺവീനറുമായ അരവിന്ദ് കെജ്രിവാളിനെ മദ്യനയ അഴിമതിക്കേസിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് എഎപിയുടെ നേതൃത്വത്തിൽ ഇന്ന് ഡൽഹിയിലെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും പ്രതിഷേധ പ്രകടനം നടത്തും. ബിജെപിയുടെ സ്വേച്ഛാധിപത്യത്തിനെതിരെ മെഴുകുതിരി മാർച്ച് നടത്തുകയും കോലം കത്തിച്ച് പ്രതിഷേധിക്കുകയും ചെയ്യുമെന്ന് ആം ആദ്മി നേതാക്കൾ ആഹ്വാനം ചെയ്തു.
പ്രതിഷേധ സാഹചര്യം കണക്കിലെടുത്ത് അക്രമസംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ രാജ്യതലസ്ഥാനത്ത് സുരക്ഷ ശക്തമാക്കി. ഡൽഹിയിലെ ബിജെപി ആസ്ഥാനത്തേക്കും ഇഡി ഓഫീസിലേക്കുമുള്ള റോഡുകൾ താത്കാലികമായി അടച്ചു. കൂടാതെ ക്രമസമാധാനം ഉറപ്പാക്കാൻ അർധസൈനിക വിഭാഗവും പ്രദേശങ്ങളിൽ നിലയുറപ്പിച്ചിട്ടുണ്ട്. ഇന്ത്യ മുന്നണിയും പ്രതിഷേധത്തിൽ പങ്കെടുക്കും. ഷഹീദി പാർക്കിലേക്കുള്ള റോഡുകളിൽ സുരക്ഷ കൂട്ടിയിട്ടുണ്ട്. സെൻട്രൽ ഡൽഹിയുടെ വിവിധ ഭാഗങ്ങളിൽ ബാരിക്കേഡുകൾ വെച്ച്. ഗതാഗത തടസം ഉണ്ടാകാൻ സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു.
ബിജെപിക്കെതിരെ പ്രതിഷേധിക്കാൻ എല്ലാ പാർട്ടി എംഎൽഎമാരും ഭാരവാഹികളും ഷഹീദി പാർക്കിൽ എത്തണമെന്ന് ഡൽഹി മന്ത്രി ഗോപാൽ റായ് പറഞ്ഞു. പ്രതിപക്ഷ പാർട്ടി നേതാക്കളെ ബിജെപി ലക്ഷ്യമിട്ട് കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുകയാണെന്ന് എഎപി ആരോപിച്ചു. പ്രതിഷേധങ്ങൾക്ക് നേതത്വം നൽകിയ എഎപി മന്ത്രിമാരായ അതിഷി, സൗരഭ് ഭരദ്വാജ് എന്നിവരെയും നിരവധി പാർട്ടി പ്രവർത്തകരെയും കഴിഞ്ഞ ദിവസം പേലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക