കൊല്ലം: ചവറ കൊറ്റംകുളങ്ങര ക്ഷേത്രത്തിലെ ഉത്സവത്തിനിടെ തിക്കിലും തിരക്കിലും പെട്ട് അഞ്ചുവയസുകാരിക്ക് ദാരുണാന്ത്യം. വടക്കുംഭാഗം സ്വദേശികളായ രമേശന്റെയും ജിജിയുടെയും മകൾ ക്ഷേത്രയാണ് മരിച്ചത്. ചമയവിളക്കിനോട് അനുബന്ധിച്ച് രഥം വലിക്കുന്നതിനിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് കുട്ടിയുടെ മരണം.
ഇന്ന് പുലര്‍ച്ചെ 12ഓടെയായിരുന്നു അപകടം. കടത്താറ്റുവയലില്‍ നടന്ന കെട്ടുകാഴ്ചയ്ക്കിടെ നാല് ചക്രങ്ങളുള്ള വണ്ടിക്കുതിര നിയന്ത്രണം തെറ്റുകയും ഇതിനിടെയുണ്ടായ തിരക്കില്‍ അച്ഛന്റെ കൈയിലിരുന്ന കുഞ്ഞ് അപകടത്തില്‍പെടുകയുമായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കൊറ്റൻകുളങ്ങര ദേവിക്ഷേത്രത്തിലെ ഈ വർഷത്തെ ചമയവിളക്ക് മഹോത്സവം 23 ,24 തീയതികളിൽ ആയിരുന്നു. പുരുഷന്മാർ സ്ത്രീ വേഷമണിഞ്ഞ് വിളക്കെടുക്കുന്ന ചമയവിളക്കിൽ പങ്കെടുക്കാൻ നിരവധി ഭക്തരാണ് എത്തുന്നത്.
കൊല്ലത്തിനും കരുനാഗപ്പള്ളിയ്ക്കും ഇടയിൽ ചവറയിൽ ദേശീയപാതയോരത്തുള്ള കൊറ്റൻകുളങ്ങര ദേവീക്ഷേത്രത്തിലാണ് ഈ അത്യപൂർവ്വ ഉത്സവം നടക്കുന്നത്. വർഷം തോറും മലയാളമാസം മീനം 10 നും 11 നും നടക്കുന്ന ചമയവിളക്ക് ലിംഗസമത്വത്തിന്റെ പൗരാണികമായ ഹൈന്ദവ മാതൃക കൂടിയാണ്. അഭീഷ്ട കാര്യ സിദ്ധിയ്ക്കായിട്ടാണ് പുരുഷന്മാർ വ്രതം നോറ്റ് പെൺവേഷം കെട്ടി ദേവീപ്രീതിയ്ക്കായി വിളക്കെടുക്കുന്നത്. ആണ് മക്കളെ പെണ്‍കുട്ടികളാക്കിയും, ഭര്ത്താക്കന്മാരെ യുവതികളാക്കിയും വിളക്ക് എടുപ്പിക്കുന്നവരും ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക