വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കുമൊടുവിൽ മണിപ്പൂരിൽ ഈസ്റ്ററിനും ദുഃഖ വെള്ളിക്കും അവധി പ്രഖ്യാപിച്ചു. നേരത്തെ ഈസ്റ്റർ, ദുഃഖ വെള്ളി ദിനങ്ങൾ പ്രവർത്തി ദിനമാക്കിയ മണിപ്പൂർ ഗവർണർ അനസൂയ ഉയ്കെയുടെ നടപടി വ്യാപക പ്രതിഷേധത്തിനാണ് ഇടയാക്കിയിരുന്നത്.
ഉത്തരവിനെതിരെ വ്യാപക പ്രതിഷേധമുയർന്നതിനെ തുടർന്ന് വിവാദ ഉത്തരവ് പരിഷ്കരിച്ച ഗവർണർ ഉത്തരവ് പിൻവലിച്ച് അവധി പ്രഖ്യാപിക്കുകയായിരുന്നു. മാർച്ച് മാസം സാമ്പത്തിക വർഷത്തിന്റെ അവസാന ദിനങ്ങൾ ആയതു കൊണ്ടാണ് പ്രവർത്തി ദിനങ്ങൾ ആക്കുന്നത് എന്നായിരുന്നു നേരത്തെ പുറത്തിറക്കിയ ഉത്തരവിൽ ഗവർണർ പറഞ്ഞിരുന്നത്.
ഈസ്റ്റർ, ദുഃഖ വെള്ളി ദിനങ്ങൾ പ്രവർത്തി ദിനം ആക്കിയ ഉത്തരവിനെതിരെ കുക്കി സംഘടനകളും വിവിധ സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തുകയും ഉത്തരവ് ഉടൻ പിൻവലിക്കണമെന്ന് യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം ആവശ്യപ്പെടുകയും ചെയ്തിരുന്നു.
സർക്കാരിന് കീഴിലുള്ള സൊസൈറ്റികൾ ,സർക്കാർ ഓഫീസുകൾ, പൊതു മേഖല സ്ഥാപനങ്ങൾ സ്വയം ഭരണ സ്ഥാപനങ്ങൾ എന്നിവയ്ക്ക് ഉത്തരവ് ബാധകമായിരിക്കുമെന്നാണ് നേരത്തെ പുറത്തിറക്കിയ ഉത്തരവിൽ ഗവർണർ പറഞ്ഞിരുന്നത്.
അതേസമയം ഏറ്റവും കൂടുതൽ ക്രൈസ്തവരുടെ സംസ്ഥാനമായ മണിപ്പൂരിൽ ഈസ്റ്റർ ദിനത്തോട് അനുബന്ധിച്ച് 30, 31 തീയതികൾ പ്രവർത്തി ദിവസമാക്കിയ നടപടി ഞെട്ടലുളവാക്കുന്നതാണ് എന്ന് കേരളത്തിലെ പ്രതിപക്ഷ നേതാവ് വി ഡി സതീശനും പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക