വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥിയായ കെ കെ ശൈലജയ്ക്കെതിരെ താൻ വർഗീയ ധ്രുവീകരണത്തിന് ശ്രമിച്ചിട്ടില്ലെന്ന് വടകരയിലെ യുഡിഎഫ് സ്ഥാനാർത്ഥിയായ ഷാഫി പറമ്പിൽ പറഞ്ഞു. ഒരാളെ ‘കാഫിർ’ എന്ന് വിളിച്ച് അധിക്ഷേപിക്കാൻ താൻ തരംതാണിട്ടില്ലെന്ന് പറഞ്ഞ ഷാഫി പറമ്പിൽ താൻ മാപ്പു പറയണമെന്ന് എതിർ സ്ഥാനാർഥി പറയുന്നതിൽ എന്ത് ന്യായമാണ് ഉള്ളത് എന്നും പോസ്റ്റ് വ്യാജമാണെന്ന് പലർക്കും മനസ്സിലായെന്നും പറഞ്ഞു.
വ്യാജ നിർമ്മിതികളെ തള്ളിക്കളയണമായിരുന്നു എന്ന് പറഞ്ഞ ഷാഫി പറമ്പിൽ പകരം തന്റെ തലയിൽ കെട്ടിവയ്ക്കാനാണ് ശൈലജ ശ്രമിക്കുന്നത് എന്നും ആരോപിച്ചു. വടകരയിൽ ജയിക്കും എന്ന കാര്യത്തിൽ സംശയമില്ലെന്ന് പറഞ്ഞ ഷാഫി പറമ്പിൽ താൻ ബൂത്തുകളിൽ പോയപ്പോൾ സിപിഐഎം തടഞ്ഞു എന്നും കള്ളവോട്ട് തടസ്സപ്പെടുമെന്ന ഭയമാണ് സിപിഐഎമ്മിന് ഉള്ളത് എന്നും പറഞ്ഞു.
സിപിഐഎമ്മിന്റെ കോഴിക്കോട് ജില്ലാ സെക്രട്ടറിയായ പി മോഹനൻ മുതിർന്ന നേതാക്കൾ പ്രചാരണത്തിന് ഇറങ്ങിയില്ലെന്ന തരത്തിൽ നടത്തിയ ആരോപണം തെറ്റാണെന്നും ഷാഫി പറമ്പിൽ പറഞ്ഞു. ഐക്യരാഷ്ട്രസഭയിൽ നിന്നും ആളുകളെ ഇറക്കാൻ സമയം കിട്ടിയില്ലെന്ന് പരിഹസിച്ച ഷാഫി മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷനേതാവ്, ഡിസിസി പ്രസിഡന്റ്, പി കെ ശിവകുമാർ ഉൾപ്പെടെയുള്ളവർ മുതിർന്നവരും നേതാക്കളും അല്ലേ എന്നും ചോദിച്ചു. ഇവിടത്തെ ജനങ്ങളാണ് വടകരയിൽ പ്രചാരണം നടത്തിയത് എന്ന് പറഞ്ഞ ഷാഫി പറമ്പിൽ അവരെ എന്തു വിളിക്കണം എന്ന് പി മോഹനന് തീരുമാനിക്കാം എന്നും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക