പരപ്പൻപാറയിലെ താമസസ്ഥലത്തേക്ക് പോയ കുട്ടികളടങ്ങുന്ന കുടുംബം കാട്ടാനയുടെ ആക്രമണത്തിനിരയായി. സംഭവത്തെ മിനി (35) മരണപ്പെടുകയും ഭർത്താവ് സുരേഷിന് (49) ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ഏഴും മൂന്നും ഒന്നും വയസ്സുള്ള കുട്ടികൾ രക്ഷപെട്ടു.
പരപ്പൻപാറ കോളനിയിലെ മറ്റ് ആദിവാസികൾ വിവരം അറിയിച്ചതിനെ തുടർന്ന് പോത്തുകല്ല് പോലീസ്, വനം ഉദ്യോഗസ്ഥർ, മുണ്ടേരി ഉൾവനത്തിലെ ഇരുട്ടുകുത്തി കോളനിയിലെ ആദിവാസി പ്രൊമോട്ടർ നിഖിൽ, കുമ്പളപ്പാറ കോളനി നിവാസികൾ എന്നിവർ സ്ഥലത്തെത്തി. ഇവരുടെ സഹായത്താൽ സുരേഷിനെ സ്ട്രച്ചറിൽ ചുമന്ന് നിരത്തിലെത്തിച്ചു.
മിനിയുടെ പോസ്റ്റ് മോർട്ടം ഇന്ന് നടക്കും. മഞ്ചേരി മെഡിക്കൽ കോളേജിലാണ് പോസ്റ്റ് മോർട്ടം. ആനയുടെ ആക്രമണത്തിൽ പരിക്കേറ്റ മിനിയുടെ ഭർത്താവ് സുരേഷ് നിലമ്പൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.
അതേസമയം, ഇടുക്കിയിൽ വീണ്ടും കാട്ടാനയുടെ ആക്രമണം. ചിന്നക്കനാലിൽ ചക്കക്കൊമ്പൻ ഷെഡ്ഡ് ആക്രമിച്ചു. 301 കോളനിക്കു സമീപം വയൽപ്പറമ്പിൽ ഐസക്കിന്റെ ഷെഡാണ് ആന തകർത്തത്. സംഭവ സമയത്ത് വീട്ടിൽ ആളുണ്ടായിരുന്നില്ല. അതിനാൽ വലിയ ദുരന്തമാണ് വഴിമാറിയത്. പിന്നീട് നാട്ടുകാർ ബഹളം വച്ച് കൊമ്പനെ തുരത്തുകയായിരുന്നു.
കഴിഞ്ഞദിവസവും ചിന്നക്കനാലിൽ ചക്കക്കൊമ്പൻ സിങ്കുകണ്ടത്ത് വീട് ആക്രമിച്ചു .കൂനംമാക്കൽ മനോജിന്റെ വീടാണ് ആക്രമിച്ചത്. ആന വീട് ആക്രമിക്കുന്ന സിസി ടിവി ദൃശ്യങ്ങൾ ലഭിച്ചു. പുലര്ച്ചെ നാലു മണിക്കായിരുന്നു ആക്രമണം. വീടിന്റെ മുൻവശത്തെത്തിയ ആന കൊമ്പുപയോഗിച്ച് ഭിത്തിയിൽ കുത്തി. വീടിന്റെ ഭിത്തിയിൽ വിള്ളൽ വീഴുകയും മുറിക്കുള്ളിലെ സീലിങ്ങ് തകരുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക