ഡൽഹി: കേരളത്തില്‍ തീരദേശങ്ങളില്‍ കടലാക്രമണം ശക്തമാകുന്നതിനിടെ അസമിലും ബംഗാളിലും മണിപ്കപൂരിലും കനത്ത മഴയെന്ന വാര്‍ത്തയാണ് റിപ്പോർട്ട് ചെയ്യുന്നത്. ഇവിടങ്ങളില്‍ മണിക്കൂറുകളായി കനത്ത മഴ തുടരുകയാണ്. പലയിടങ്ങളിലും കനത്ത കാറ്റും അനുഭവപ്പെടുന്നു.
ബംഗാളില്‍ ജല്‍പൈഗുരിയിൽ ആഞ്ഞടിച്ച ചുഴലിക്കാറ്റില്‍ നാല് മരണവും റിപ്പോർട്ട് ചെയ്തു. നൂറിലധികം പേര്‍ക്ക് പരുക്ക് പറ്റിയിട്ടുണ്ടെന്നും നിരവധി വീടുകള്‍ക്ക് നാശനഷ്ടങ്ങള്‍ സംഭവിച്ചതായും മാധ്യമങ്ങൾ വ്യക്തമാക്കുന്നു.
അസമില്‍ ശക്തമായ കാറ്റിലും മഴയിലും ഗുവാഹത്തി വിമാനത്താവളത്തിനും കേടുപാടുകള്‍ ഉണ്ടായിട്ടുണ്ട്. കാറ്റും മഴയും ശക്തമായി തുടരുന്ന വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ഇതിന്റെ വിവിധ മേഖലകളിലും വിമാനമാര്‍ഗമുള്ള യാത്ര നിർത്തിവെച്ചു.
അതേസമയം, കേരളത്തിൽ കടലാക്രമണം ഉണ്ടാകാൻ കാരണമായ ‘കള്ളക്കടല്‍’ പ്രതിഭാസം തുടരുമെന്നും ജാഗ്രത പാലിക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റിയുടെ പുതിയ അറിയിപ്പ്. അടുത്ത രണ്ടു ദിവസം കൂടി ‘കള്ളക്കടല്‍’ പ്രതിഭാസം ഉണ്ടാകുമെന്നും കടലാക്രമണ സാധ്യതയുള്ളതിനാൽ തീര പ്രദേശത്തുള്ളവർ ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ്.
ഇതിന്റെ ഭാഗമായി കടുത്ത നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. വിനോദ സഞ്ചാര കേന്ദ്രങ്ങള്ക്കുൾപ്പടെ നിയന്ത്രണമേർപ്പെടുത്തിയതായി അധികൃതർ വ്യക്തമാക്കി. തിരുവനന്തപുരത്ത് തീരപ്രദേശത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണമേർപ്പെടുത്തിയതായി കളക്ടർ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക