തൃശൂര്‍: ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കൊടികള്‍ കെട്ടുന്നതിനിടെ കോണിയില്‍ നിന്ന് താഴെ വീണ ബിജെപി പ്രവര്ത്തകന് ദാരുണാന്ത്യം. അഴിമാവ് ഒറ്റാലി ശേഖരന്റെ മകന് ശ്രീരംഗനാണ് (57) കോണിയില്‍ നിന്ന് താഴെ വീണ് മരിച്ചത്.
തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയുടെ പര്യടനത്തിത്തോട് അനുബന്ധിച്ചുള്ള ഒരുക്കങ്ങളാണ് നടന്നിരുന്നത്. അഴിമാവില്‍ നിന്നായിരുന്നു പര്യടനം തുടങ്ങാൻ തീരുമാനിച്ചിരുന്നത്. ഇതിനായി അലങ്കാരങ്ങള്‍ ഒരുക്കുന്നതിനിടെ തിങ്കളാഴ്ച രാത്രിയാണ് അപകടം സംഭവിച്ചത്.
കോണിയില്‍ നിന്ന് താഴെ വീണ ശ്രീരംഗനെ പെട്ടന്ന് ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും ജീവന് രക്ഷിക്കാനായില്ല. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറും.
അതേസമയം, കരുവന്നൂരില്‍ താന്‍ നടത്തിയത് തൃശൂരുകാരുടെ സമരമാണെന്ന് സുരേഷ് ഗോപി വ്യക്തമാക്കി. അത് ഒരു സമരത്തില്‍ അവസാനിക്കില്ല. നിയമപരമായ നടപടികള്‍ ഒരു വശത്തൂടെ നടക്കുകയാണ്. ഇഡി അതിന്റെ വഴിക്ക് പോകും. അവരുടെ ജോലി അവര്‍ കൃത്യമായി ചെയ്യും. അതില്‍ തങ്ങള്‍ക്ക് ഇടപെടാന്‍ ആകില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. ബിജെപിക്കെതിരെ ആരോപണം ഉന്നയിക്കുന്നത് പരസ്പരം ഡീലില്‍ ഏര്‍പ്പെട്ടവരാണെന്നും സുരേഷ് ഗോപി ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക