നടിയെ ആക്രമിച്ച കേസിലെ പ്രധാന തെളിവായ മെമ്മറി കാർഡ് ചോർന്നതിൽ അട്ടിമറി നടന്നുവെന്ന് ശരി വെച്ച് വസ്തുതാന്വേഷണ റിപ്പോർട്ട്. മൂന്ന് തവണ അനധികൃതമായി മെമ്മറി കാർഡ് പരിശോധിച്ചു എന്നാണ് കണ്ടെത്തിയിരിക്കുന്നത്. അങ്കമാലി മജിസ്ട്രേറ്റ് ആയ ലീന റഷീദ്, ജില്ലാ ജഡ്ജിയുടെ പിഎയായ മഹേഷ്, വിചാരണ കോടതി ശിരസ്തദാർ താജുദ്ദീൻ എന്നിവരാണ് മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ചത്.
ഇതുകൂടാതെ മജിസ്ട്രേറ്റ് ആയ ലീന റഷീദ് മെമ്മറി കാർഡ് സ്വകാര്യ കസ്റ്റഡിയിൽ സൂക്ഷിച്ചതായും സ്വകാര്യ കസ്റ്റഡിയിൽ സൂക്ഷിക്കാം എന്ന ധാരണയിലാണ് കൈവശം വെച്ചതെന്ന് മൊഴി ലഭിച്ചതായും റിപ്പോർട്ടിൽ പറയുന്നുണ്ട്. അതേസമയം വസ്തുതാന്വേഷണ റിപ്പോർട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അതിജീവിത ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിട്ടുണ്ട്.
ഐജി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥന് ചുമതല നൽകി മെമ്മറി കാർഡ് ചോർന്ന സംഭവത്തിൽ കേസെടുത്ത് അന്വേഷണം വേണമെന്നാണ് അതിജീവിത ആവശ്യപ്പെടുന്നത്. ഇത് സംബന്ധിച്ച് അതിജീവിത കോടതിയിൽ ഹർജി സമർപ്പിച്ചു. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട അതിജീവിത മെമ്മറി കാർഡ് പരിശോധിച്ച ഫോൺ കസ്റ്റഡിയിൽ എടുക്കാൻ തയ്യാറായില്ലെന്നും ആരോപിച്ചു.
മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ചതിൽ തെളിവ് ശേഖരിച്ചില്ല എന്ന് ആരോപിച്ച അതിജീവിത സഹപ്രവർത്തകരെ സംരക്ഷിക്കാനാണ് ജില്ലാ സെഷൻസ് ജഡ്ജിയുടെ അന്വേഷണം എന്നും ആരോപിച്ചു. ജില്ലാ ജഡ്ജിയുടെ പി എ മഹേഷ് മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ചത് 2018 ഡിസംബർ 13നാണ്. തന്റെ ഫോണിൽ ഇട്ട മെമ്മറി കാർഡ് പരിശോധിച്ചത് ജില്ലാ ജഡ്ജിയുടെ നിർദ്ദേശപ്രകാരമാണ് എന്നാണ് പി എ മഹേഷ് നൽകിയിരിക്കുന്ന മൊഴി.
യാത്രയ്ക്കിടെ ഈ ഫോൺ 2022 ഫെബ്രുവരിയിൽ നഷ്ടമായി എന്നും മഹേഷ് മൊഴി നൽകിയിട്ടുണ്ട്. വിചാരണ കോടതി ശിരസ്തദാർ ആയ താജുദ്ദീൻ മെമ്മറി കാർഡ് പരിശോധിച്ചത് 2021 ജൂലൈ 19നാണ്. കോടതി ചെസ്റ്റിൽ സൂക്ഷിക്കേണ്ട മെമ്മറി കാർഡ് ആണ് ഇയാൾ പരിശോധനയ്ക്ക് വിധേയമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക