റിയാസ് മൗലവി വധക്കേസുമായി ബന്ധപ്പെട്ട് പ്രതികളെ വെറുതെവിട്ട വിചാരണ കോടതി നടപടിക്കെതിരെ സംസ്ഥാന സർക്കാർ നൽകിയ അപ്പീൽ കോടതി ഫയലിൽ സ്വീകരിച്ചു. വിചാരണ കോടതി വെറുതെവിട്ട മൂന്ന് പ്രതികൾക്കും ഹൈക്കോടതി നോട്ടീസ് അയയ്ക്കുകയും ചെയ്തു.
പ്രതികളോട് വിചാരണ കോടതിയുടെ പരിധിവിട്ട് പോകരുതെന്ന് നിർദ്ദേശിച്ച ഹൈക്കോടതി പാസ്പോർട്ട് കോടതിയിൽ കെട്ടിവയ്ക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. കേസ് വീണ്ടും വേനലവധിക്ക് ശേഷം കോടതി ചേരുമ്പോൾ പരിഗണിക്കും. കഴിഞ്ഞ ഏഴുവർഷമായി പ്രതികൾ ജയിലിൽ തന്നെയായിരുന്നു എന്ന് പറഞ്ഞ സർക്കാർ ഇവർക്കെതിരായി ശക്തമായ തെളിവുണ്ടായിരുന്നതിനാലാണ് ഇതെന്നും പറഞ്ഞു.
വിചാരണ കോടതി ഈ തെളിവുകൾ പരിശോധിക്കുന്നതിൽ പരാജയപ്പെട്ടതായും സർക്കാർ കോടതിയിൽ പറഞ്ഞു. ഇക്കഴിഞ്ഞ മാർച്ച് 30നാണ് കാസർകോട് റിയാസ് മൗലവി വധവുമായി ബന്ധപ്പെട്ട കേസിലെ ഒന്നു മുതൽ മൂന്നു വരെ പ്രതികളായ അജേഷ്, നിതിൻകുമാർ, അഖിലേഷ് എന്നിവരെ പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി കെ കെ ബാലകൃഷ്ണൻ വെറുതെ വിട്ടുകൊണ്ട് ഉത്തരവിട്ടത്.
മതവിദ്വേഷത്തെ തുടർന്ന് 2017 മാർച്ച് 20 ന് മധുർ മുഹ്യദ്ധീൻ പള്ളിയിൽ കയറി കുടക് സ്വദേശിയായിരുന്ന റിയാസ് മൗലവിയെ പ്രതികളായ അജേഷും നിതിനും അഖിലേഷും ചേർന്ന് കൊലപ്പെടുത്തിയത്. അജേഷ്, നിതിൻ എന്നിവർ കാസർഗോഡ് കേളു ഗുഡ്ഡെ സ്വദേശികളും അഖിലേഷ് ഗംഗെ നഗർ സ്വദേശിയുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക