ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും സന്തോഷത്തിന്റെയും നല്ല നാളുകളിലേക്ക് പൊന്നിൻ കണിക്കൊന്നയും കണിവെള്ളരിയുമായി വിഷു ആഘോഷിക്കാൻ ഒരുങ്ങുകയാണ് മലയാളികൾ. ഇത്തവണ കനത്ത ചൂടാണ്സംസ്ഥാനത്ത് ഉള്ളത് എങ്കിലും വിഷു ആഘോഷങ്ങൾക്ക് മലയാളികൾ ഒട്ടും കുറവ് വരുത്തിയിട്ടില്ല.
വിഷു ആഘോഷിക്കാൻ വിഷുക്കണിയും സദ്യയുമെല്ലാം റെഡിമെയ്ഡ് ആയി തയ്യാറാക്കി വിപണിയും വിഷുവിനായി ഒരുങ്ങിക്കഴിഞ്ഞു. ഗുരുവായൂർ ക്ഷേത്രത്തിൽ വിഷു ദിവസം പുലർച്ചെ 2.42 മുതൽ 3.42 വരെയാണ് വിഷുക്കണി ദർശനം ഉണ്ടാവുക. ക്ഷേത്രത്തിന്റെ ശ്രീകോവിലിന്റെ മുഖ മണ്ഡപത്തിൽ ശനിയാഴ്ച രാത്രി തൃപ്പുകയ്ക്കുശേഷം ശാന്തിയേറ്റ കീഴ്ശാന്തി ഒട്ടുരുളിയിൽ കണി ഒരുക്കും.
ഉണക്കലരി, നാളികേരം, ചക്ക, മാമ്പഴം, ഗ്രന്ഥം, വാൽക്കണ്ണാടി, സ്വർണം, പുതുപ്പണം, കൊന്നപ്പൂവ് എന്നിവയാണ് കണിയായി ക്ഷേത്രത്തിൽ ഒരുക്കുക. ആദ്യം ഗുരുവായൂരപ്പനെ കണി കാണിച്ചശേഷം അലങ്കാരത്തോടെയുള്ള സ്വർണ്ണ തിടമ്പ് പൊൻപീഠത്തിൽ മേൽശാന്തി എഴുന്നള്ളിച്ച് വെക്കും. കണിക്കോപ്പുകളും ഈ പീഠത്തിനു മുന്നിൽ ഒരുക്കിവെച്ചായിരിക്കും ഭക്തർക്ക് ശ്രീലക വാതിൽ തുറന്ന് കണി ദർശിക്കുന്നതിന് അവസരം ഒരുക്കുക.
പുലർച്ചെ മൂന്നുമണി മുതൽ ഏഴുമണിവരെയാണ് ശബരിമല ക്ഷേത്രത്തിൽ വിഷുക്കണി ദർശനത്തിനായി അവസരം ഒരുക്കിയിരിക്കുന്നത്. ഇന്ന് രാത്രി അത്താഴപൂജ കഴിഞ്ഞ് ശ്രീകോവിലിൽ വിഷുക്കണി ഒരുക്കിയ ശേഷം നട അടയ്ക്കും. നാളെ പുലർച്ചെ 3:00 മണിക്ക് നട തുറന്ന് ശ്രീകോവിലിലെ ദീപങ്ങൾ തെളിയിച്ച് ആദ്യം ശബരീശനെ കണി കാണിച്ചശേഷം ഭക്തർക്ക് കണി കാണുന്നതിന് അവസരം ഒരുക്കും. ശേഷം മേൽശാന്തിയും തന്ത്രിയും ചേർന്ന് ഭക്തർക്ക് വിഷുക്കൈനീട്ടവും നൽകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക