ലോക്സഭാ തിരഞ്ഞെടുപ്പിൽ വടകര ലോക്സഭാ മണ്ഡലത്തിൽ കേന്ദ്ര സേനയെ വിന്യസിക്കണം എന്നും കള്ളവോട്ട് തടയാൻ നടപടി വേണമെന്നും ആവശ്യപ്പെട്ട് വടകരയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ ഹർജി സമർപ്പിച്ചു.
ബൂത്തുകളിൽ കേന്ദ്രസേനയെ വിന്യസിപ്പിക്കണമെന്ന് ആവശ്യപ്പെട്ട ഷാഫി പറമ്പിൽ മുൻ വർഷങ്ങളിൽ സിപിഎം മരിച്ചുപോയവരുടെയും വിദേശത്തും മറ്റും ഉള്ളവരുടെയും പേരുകളിൽ കള്ളവോട്ട് ചെയ്തിട്ടുണ്ടെന്നും ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ആരോപിക്കുന്നു. തന്റെ തെരഞ്ഞെടുപ്പ് ഏജന്റ് ആയ അഡ്വക്കേറ്റ് പ്രവീൺകുമാർ മുഖേനയാണ് ഷാഫി ഹൈക്കോടതിയെ സമീപിച്ചത്.
സിപിഎം നേതാവും മന്ത്രിയുമായ കെ കെ ശൈലജയാണ് ഇടതുപക്ഷത്തിനു വേണ്ടി വടകര ലോക്സഭാ മണ്ഡലത്തിൽ നിന്നും മത്സരിക്കുന്നത്. മണ്ഡലത്തിലെ മിക്ക ബൂത്തുകളും വളരെ സെൻസിറ്റീവ് ആണെന്നും ബൂത്തിന്റെ ചുമതലക്കാരായ ഉദ്യോഗസ്ഥരിലും അവിടേക്ക് നിയോഗിക്കുന്ന പോലീസ് ഉദ്യോഗസ്ഥരിലും ഭൂരിഭാഗം പേരും സിപിഎമ്മിനോട് ആഭിമുഖ്യം പുലർത്തുന്നവരാണ് എന്നും ഇവർ കള്ളവോട്ട് ചെയ്യുന്നതിന് സഹായം ചെയ്തു കൊടുക്കുന്നതായും ഹർജിയിൽ ഷാഫി പറമ്പിൽ ആരോപിക്കുന്നു.
ഓരോ ബൂത്തുകളും വളരെ സെൻസിറ്റീവ് ആയതുകൊണ്ട് തന്നെ വോട്ടിങ് നടപടികൾ വീഡിയോയിൽ ചിത്രീകരിക്കണമെന്നും ഷാഫി പറമ്പിൽ ആവശ്യപ്പെടുന്നുണ്ട്. വടകര മണ്ഡലത്തിൽ തന്നെയുള്ള പാനൂരാണ് ബോംബ് സ്ഫോടനം ഉണ്ടായിട്ടുള്ളത് എന്നും സിപിഎം പ്രവർത്തകരാണ് പോലീസ് റിപ്പോർട്ട് അനുസരിച്ച് ബോംബ് നിർമ്മാണത്തിന് പിന്നിലുള്ളത് എന്നും എതിർ പാർട്ടി നേതാക്കളെ ആക്രമിക്കുകയായിരുന്നു അവരുടെ ലക്ഷ്യം എന്നും ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ഷാഫി പറമ്പിൽ പറയുന്നു.
വടകര മണ്ഡലത്തിൽ ഭയം കൂടാതെ വോട്ട് ചെയ്യാവുന്ന സാഹചര്യം ഉണ്ടാകുന്നതിനായി കേന്ദ്രസേനയെ വിന്യസിക്കണം എന്നും തെരഞ്ഞെടുപ്പ് കമ്മീഷനോട് ഇക്കാര്യം ആവശ്യപ്പെട്ടെങ്കിലും അനുകൂല തീരുമാനം ഉണ്ടാകാതെ വന്നതോടെയാണ് കോടതിയെ സമീപിക്കുന്നത് എന്നും ഷാഫി സമർപ്പിച്ച ഹർജിയിൽ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക