ദക്ഷിണേന്ത്യയിലെ പ്രമുഖ തീര്‍ത്ഥാടന കേന്ദ്രമായ കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിലേക്ക് ഒരിക്കലെങ്കിലും എത്തിച്ചേരാൻ ആഗ്രഹിക്കാത്തവർ കുറവാണ്. വർഷത്തിലെ എല്ലാ ദിവസവും മലയാളികൾ എത്തിച്ചേരുന്ന ഇടം. മലയാളക്കരയ്ക്ക് കൊല്ലൂരിനോടുള്ള ആത്മബന്ധം ഇന്നോ ഇന്നലെയൊ തുടങ്ങിയതല്ല. ഒരു ക്ഷേത്രം എന്നതിനപ്പുറം നേരം നോക്കാതെ, അനുമതിയില്ലാതെ എപ്പോൾ വിളിച്ചാലും കയറിച്ചെല്ലുവാൻ പറ്റിയ ഒരു ആശ്രയസ്ഥാനമാണ് വിശ്വാസികൾക്ക് മൂകാംബിക.
ഇത്തവണ കുടജാദ്രിയിൽ സൗപർണ്ണിക നദിയുടെ തീരത്തെ കൊല്ലൂരിലേക്കുള്ള യാത്രാ മോഹം പൂർത്തിയാക്കിയാലോ. ഒപ്പം മലബാറിലെ ഏറ്റവും പ്രസിദ്ധമായ പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രവും വെള്ളത്തിനു നടുവിൽ ശ്രീകോവിലുള്ള അനന്തപുരം ക്ഷേത്രവും കാണാം. കൊട്ടാരക്കര കെ എസ് ആർ ടി സി ബജറ്റ് ടൂറിസം സെൽ ആണ് ഈ തീർത്ഥയാത്ര ഒരുക്കിയിരിക്കുന്നത്.
‘മൂകാംബിക ദേവിയുടെ തിരുനടയിൽ എത്താൻ നമ്മളല്ല മറിച്ചു ദേവി ആഗ്രഹിച്ചാൽ മാത്രമേ സാധ്യമാകൂ എന്ന് ഒരു വിശ്വാസം നിലവിൽ ഉണ്ട്..സ്ഥാനം കൊണ്ട് പ്രത്യേകതയുള്ള മൂകാംബിക ദേവിയുടെ തിരുനടയിൽ ഒരു ദിവസം മുഴുവൻ ചിലവഴിക്കാനും കൂടെ ശങ്കരാചര്യർ സർവജ്ഞ പീഠം കയറിയ കുടജാദ്രി മലനിരകളുടെ സൗന്ദര്യവും ജ്ഞാനവും അടുത്തറിയാനും ഒരു യാത്ര.കൂട്ടത്തിൽ സസ്യാഹാരി ആയി ക്ഷേത്രകുളത്തിൽ ജീവിച്ച ബബിയ എന്ന മുതലയിലൂടെ ലോകം അറിഞ്ഞ കാസർഗോഡ് അനന്തപുരം ക്ഷേത്രവും കാണാം. പർശിനികടവ് മുത്തപ്പൻ ക്ഷേത്രവും സന്ദർശിക്കാം.
രാവിലെ മൂകാംബിക എത്തി ഫ്രഷ് ആയി ക്ഷേത്ര ദർശനം കഴിഞ്ഞു വിശ്രമിച്ച ശേഷം കുടജാദ്രി സന്ദർശനം. തുടർന്ന് മൂകാംബിക ദേവിയുടെ നടയിൽ ദീപാരാധന ദർശനവും കഴിഞ്ഞു ഏപ്രിൽ മൂകാംബികയിൽ കഴിയും. അടുത്ത ദിവസം അതിരാവിലെ പുറപ്പെട്ട് ഉഡുപ്പി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം, കാസർഗോഡ് അനന്തപുരം ക്ഷേത്രം, പറശിനികടവ് മുത്തപ്പൻ ക്ഷേത്രം എന്നിവ സന്ദർശിച്ചു കൊട്ടാരക്കരക്ക് മടക്കം. സീറ്റുകൾക്കായ് വിളിക്കാം : 9567124271’, എന്നാണ് യാത്രയെ കുറിച്ചുള്ള കുറിപ്പിൽ പറയുന്നത്. ഈ മാസത്തെ അടുത്ത യാത്രയുടെ തീയതി ഉടൻ അറിയിക്കുമെന്നും കെഎസ്ആർടിസി അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക