എം കെ രാഘവന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വിദ്വേഷ പ്രസംഗം നടത്തിയെന്ന പരാതിയിൽ കോൺഗ്രസ് വക്താവ് ഷമ മുഹമ്മദിനെതിരെ കേസെടുത്ത് പോലീസ്. കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസ് ആണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മതസ്പർദ്ധയുണ്ടാക്കും വിധം സംസാരിച്ചുവെന്ന പരാതിയിൽ ഷമ മുഹമ്മദിനെതിരെ കേസ് എടുത്തിരിക്കുന്നത്.
എം കെ രാഘവന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബിജെപി വീണ്ടും അധികാരത്തിൽ വരികയാണെങ്കിൽ ക്രിസ്ത്യൻ, മുസ്ലിം പള്ളികൾ ഉണ്ടാകില്ലെന്ന തരത്തിൽ ഷമ പരാമർശം നടത്തിയിരുന്നു. തിരുവനന്തപുരം സ്വദേശിയായ അരുൺ ജിത്താണ് ഒരാഴ്ച മുൻപ് കുന്ദമംഗലത്ത് ക്ഷമാ മുഹമ്മദ് നടത്തിയ പ്രസംഗത്തിലെ ഈ പരാമർശം ചൂണ്ടിക്കാട്ടി പോലീസിൽ പരാതി നൽകിയത്.
ഷമ തന്റെ സമൂഹ മാധ്യമ അക്കൗണ്ടുകളിലൂടെ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പരസ്പര വിദ്വേഷവും തെറ്റിദ്ധാരണയും ഭീതിയും സൃഷ്ടിക്കുക എന്ന ഉദ്ദേശത്തോടെയും പ്രസംഗം പ്രചരിപ്പിച്ചെന്ന് അരുൺ ജിത്ത് നൽകിയ പരാതിയിൽ പറയുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന് പ്രസംഗത്തിന്റെ ദൃശ്യം ഉൾപ്പെടുത്തിയും അരുൺജിത്ത് പരാതി നൽകിയിട്ടുണ്ട്.
അരുൺജിത്ത് ഡിജിപിക്ക് നൽകിയ പരാതി പിന്നീട് ജില്ലാ പോലീസ് മേധാവിക്ക് കൈമാറുകയായിരുന്നു. ജനപ്രാതിനിധ്യ നിയമം ലംഘിക്കൽ, കലാപാഹ്വാനം തുടങ്ങിയ കുറ്റങ്ങൾ ഉൾപ്പെടുത്തിയാണ് ഷമക്കെതിരെ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക