ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ പ്രധാന വാർഷിക ഉത്സവങ്ങളിലൊന്നാണ് പൈങ്കുനി ആറാട്ട് ഉത്സവം. കൊടിയേറ്റ് – ആചാരപരമായ പതാക ഉയർത്തൽ എന്നിവയോടെയാണ് ഇത് ആരംഭിക്കുന്നത്. മാർച്ച്/ഏപ്രിൽ മാസങ്ങളിലാണ് ഉത്സവം ആഘോഷിക്കുന്നത്. ഈ മാസം 21-നാണ് ആറാട്ട് നടക്കുന്നത്. പൈങ്കുനി ഉത്സവ വേളയിൽ, ക്ഷേത്രത്തിന്റെ കിഴക്കേ കവാടത്തിൽ പാണ്ഡവരുടെ കൂറ്റൻ ഫൈബർ ഗ്ലാസ് രൂപങ്ങൾ സ്ഥാപിക്കും. വിശ്വാസമനുസരിച്ച്, മഴദൈവമായ ഇന്ദ്രനെ പ്രീതിപ്പെടുത്താനാണ് സ്ഥാപിച്ചിരിക്കുന്നത്.
എല്ലാ ദിവസവും പ്രത്യേക പൂജാവിധികൾ അർപ്പിക്കുന്ന പത്ത് ദിവസത്തെ ഉത്സവമാണ് പൈങ്കുനി. ഒൻപതാം ദിവസം, തിരുവിതാംകൂർ രാജകുടുംബത്തിന്റെ തലവൻ ഫോർട്ട് ഏരിയയിലെ വേട്ടക്കൊരുമകൻ ക്ഷേത്രത്തിന് സമീപം പള്ളിവേട്ട (രാജകീയ വേട്ട) ആചാരം നടത്തുന്നു. ആചാരപരമായ വിഗ്രഹങ്ങൾ കടലിൽ നിമജ്ജനം ചെയ്യുന്നതിനായി ശംഖുമുഖം ബീച്ചിലേക്ക് ആറാട്ടു ഘോഷയാത്രയോടെ ഉത്സവം അവസാനിക്കും. രാജാവ് ഉൾപ്പെടെ തിരുവിതാംകൂർ രാജകുടുംബത്തിലെ പുരുഷ അംഗങ്ങൾ ഘോഷയാത്രയിൽ ദേവതകളെ അകമ്പടി സേവിക്കും.
തിരുവിതാംകൂര്‍ കൊട്ടാരത്തിലെ മുതിര്‍ന്ന അംഗം ആചാര, അലങ്കാര വിശേഷങ്ങളോടെ പള്ളിവാളേന്തി ആറാട്ടു ഘോഷയാത്രയില്‍ പങ്കെടുക്കും. പുരുഷന്മാരായ എല്ലാ രാജകുടുംബാംഗങ്ങളും ഈ ആറാട്ടു ഘോഷയാത്രയില്‍ അണിനിരക്കുന്നത് നൂറ്റാണ്ടുകളായുള്ള ആചാരമാണ്.
പൈങ്കുനി ഉത്സവത്തോടനുബന്ധിച്ചുള്ള പള്ളിവേട്ട നാളെ നടക്കും. ഞായറാഴ്ച വൈകിട്ട് ശംഖുംമുഖത്ത് നടക്കുന്ന ആറാട്ടോടുകൂടി ഉത്സവം സമാപിക്കും. ഇന്ന് രാത്രി 8.30ന് ഏകാദശി പൊന്നും ശ്രീബലിക്കൊപ്പം വലിയകാണിക്ക നടക്കും. ഭക്തർക്ക് കാണിക്ക അർപ്പിക്കാം.
ഉത്സവശീവേലിക്ക് ശേഷമാണ് വേട്ടയ്ക്ക് എഴുന്നള്ളത്ത് ആരംഭിക്കുന്നത്.ശ്രീപദ്മനാഭ സ്വാമിയുടെ വില്ലേന്തിയ വിഗ്രഹത്തിനൊപ്പം തിരുവമ്പാടി ശ്രീകൃഷ്ണസ്വാമിയെയും നരസിംഹമൂർത്തിയെയും എഴുന്നള്ളിക്കും. വാദ്യമേളങ്ങളില്ലാതെയാണ് വേട്ടപ്പുറപ്പാട് സുന്ദരവിലാസം കൊട്ടാരത്തിന് മുന്നിലെ വേട്ടക്കളത്തിലെത്തുക.
പ്രതീകാത്മകമായി കരിക്കിൽ അമ്പെയ്താണ് വേട്ട നടത്തുന്നത്.ഇതിനുശേഷം വടക്കേനട വഴി വിഗ്രഹങ്ങളെ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കും.ഒറ്റക്കൽ മണ്ഡപത്തിൽ പദ്മനാഭന്റെ വിഗ്രഹം വച്ച് നവധാന്യങ്ങൾ മുളപ്പിച്ചത് ചുറ്റും വച്ച് മുളയീട് പൂജ നടത്തും. ഞായറാഴ്ച പുലർച്ചെ 5ന് പശുവിനെ മണ്ഡപത്തിലെത്തിച്ച് പള്ളിക്കുറുപ്പ് ദർശനവും തുടർന്ന് നിർമ്മാല്യവും നടത്തും.
വൈകിട്ട് 5ന് ആറാട്ട് ചടങ്ങുകൾ തുടങ്ങും.ശ്രീകോവിലിൽ ദീപാരാധനയ്ക്കുശേഷം ഗരുഡ വാഹനത്തിൽ ശ്രീപദ്മനാഭനെയും നരസിംഹമൂർത്തിയെയും ശ്രീകൃഷ്ണസ്വാമിയെയും പുറത്തെഴുന്നള്ളിക്കുന്നതോടെ ഘോഷയാത്രയ്ക്ക് ആരംഭമാകും.
ഇവയ്ക്കൊപ്പം ചേരാനായി പെരുന്താന്നി ഇരവിപേരൂർ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം,തമലം പൂജപ്പുര ത്രിവിക്രമംഗലം ശ്രീമഹാവിഷ്ണു ക്ഷേത്രം,കുളത്തൂർ തൃപ്പാദപുരം മേജർ തൃപ്പാപ്പൂർ ശ്രീമഹാദേവർ ക്ഷേത്രം,ശ്രീവരാഹം ശ്രീലക്ഷ്മി വരാഹമൂർത്തി ക്ഷേത്രം എന്നിവിടങ്ങളിൽ നിന്നുള്ള ആറാട്ട് വിഗ്രഹങ്ങൾ പടിഞ്ഞാറേ നടയിലെത്തും.ഇവയും ചേർന്നാണ് കൂടിയാറാട്ടിനായി ശംഖുംമുഖത്തേക്ക് ഘോഷയാത്ര എത്തുക.
വള്ളക്കടവിൽ നിന്ന് വിമാനത്താവളത്തിനുള്ളിലൂടെ ഘോഷയാത്ര ശംഖുംമുഖത്തെത്തും.തീരത്തെ കൽമണ്ഡപത്തിൽ ഇറക്കിവച്ച വിഗ്രഹങ്ങളെ പൂജകൾക്കു ശേഷം സമുദ്രത്തിലാറാടിക്കും.എഴുന്നള്ളത്ത് രാത്രി ക്ഷേത്രത്തിൽ തിരിച്ചെത്തുന്നതോടെ ഉത്സവത്തിന് കൊടിയിറങ്ങും.
അതേസമയം, പൈങ്കുനി ആറാട്ട് ഉത്സവത്തിനോടനുബന്ധിച്ച് 21-നു തിരുവനന്തപുരം വിമാനത്താവളം അടച്ചിടും. വൈകിട്ട് നാല് മണി മുതൽ ഒമ്പത് മണി വരെയാണ് അടച്ചിടുന്നത്. ഇത് സംബന്ധിച്ച് വിമാനത്താവള അധികൃതർ അറിയിപ്പ് പുറത്തിറക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക