തൃശ്ശൂർ പൂരത്തോടനുബന്ധിച്ച് മദ്യ കടകളും ബാറുകളും കള്ളുഷാപ്പുകളും അടച്ചിടാനുള്ള സമയത്തിൽ ഹൈക്കോടതി കുറവ് വരുത്തി. പൂരം ദിനമായ ഏപ്രിൽ 19ന് വെളുപ്പിന് 2 മണി മുതൽ ഏപ്രിൽ 20 ശനി ഉച്ചകഴിഞ്ഞ് 2 മണി വരെ തൃശ്ശൂർ താലൂക്കിലെ മദ്യ കടകളും ഷാപ്പുകളും ബാറുകളും അടച്ചിടാനുള്ള ജില്ലാ കളക്ടറുടെ ഉത്തരവിലാണ് ഹൈക്കോടതി ഇപ്പോൾ കുറവ് വരുത്തിയിരിക്കുന്നത്.
രണ്ടു ദിവസത്തോളം തൃശ്ശൂർ താലൂക്കിലെ മദ്യ കടകളും ഷാപ്പുകളും ബാറുകളും അടച്ചിടാനുള്ള ഉത്തരവ് വലിയ നഷ്ടം വരുത്തി വയ്ക്കുമെന്ന് കാണിച്ച് സുരേഷ് കുമാർ കെ ആർ എന്നയാൾ നൽകിയ ഹർജിയുടെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ ഇവ അടച്ചിടുന്ന സമയം കുറച്ചുകൊണ്ട് ഉത്തരവിട്ടിരിക്കുന്നത്.
ഏപ്രിൽ 19 ന് വെളുപ്പിന് രണ്ടു മണി മുതൽ ഏപ്രിൽ 20 ശനി രാവിലെ 10 മണി വരെ ആക്കിയാണ് ഇപ്പോൾ താലൂക്കിലെ മദ്യ കടകളും ബാറുകളും കള്ള് ഷാപ്പുകളും അടച്ചിടാനുള്ള സമയം പുനക്രമീകരിച്ചിരിക്കുന്നത്. രണ്ടു ദിവസം ഇവ അടച്ചിടുന്നതിലൂടെ ലൈസൻസ് ഫീ ഇനത്തിൽ വലിയ തുക ചെലവഴിക്കുന്നവർക്ക് വലിയ നഷ്ടം ഉണ്ടാകുന്നതിന് കാരണമാകും എന്നും ഇക്കാര്യത്തിൽ പരാതിക്കാർക്ക് ആവശ്യമെങ്കിൽ സർക്കാറിനെ സമീപിക്കുന്നതിന് തടസ്സമില്ല എന്നും കോടതി അറിയിച്ചു.
അനിഷ്ട സംഭവങ്ങൾ ഉണ്ടാകുന്നത് ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത് എന്ന് ചൂണ്ടിക്കാട്ടിയ കോടതി തൃശ്ശൂർ പൂരം കേരളത്തിലെ ഏറ്റവും വലിയ ഉത്സവമാണെന്നും ആയിരക്കണക്കിന് പേരാണ് ഇതിനായി ഒത്തു ചേരുന്നത് എന്നും ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക