വടകര മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥിയായ കെ കെ ശൈലജക്കെതിരെ സൈബർ അധിക്ഷേപം നടത്തിയ സംഭവത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകനെതിരെ പോലീസ് കേസെടുത്തു.എൽഡിഎഫ് സ്ഥാനാർത്ഥിയായ കെ കെ ശൈലജ നൽകിയ സൈബർ അധിക്ഷേപ പരാതിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകനും തൊട്ടിൽപാലം സ്വദേശിയുമായ മെബിൻ ജോസിനെതിരെയാണ് തൊട്ടിൽപാലം പോലീസ് കേസെടുത്തിരിക്കുന്നത്.
കലാപാഹ്വാനം, സ്ത്രീകളെ അധിക്ഷേപിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കെ കെ ശൈലജയുടെ സമൂഹമാധ്യമങ്ങൾ വഴി അശ്ലീല പരാമർശം നടത്തിയെന്ന പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതുവരെ ആറോളം കേസുകളാണ് ശൈലജക്കെതിരായ സൈബർ ആക്രമണത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്.
സൽമാൻ വാളൂർ എന്ന ലീഗ് പ്രവർത്തകനെതിരെ പേരാമ്പ്ര പോലീസും കോഴിക്കോട് നടുവന്നൂർ സ്വദേശിയും ഗൾഫ് മലയാളിയുമായ കെഎം മിൻഹാജിനെതിരെ വടകരയിലും മട്ടന്നൂരിലുമാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കെ കെ ശൈലജക്കെതിരായ സൈബർ അധിക്ഷേപത്തെ തുടർന്ന് രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകളിൽ എല്ലാം പ്രതിചേർക്കപ്പെട്ടവർ മുസ്ലിം ലീഗ് പ്രവർത്തകരാണ് എന്ന് പോലീസ് അറിയിച്ചു.
വാട്സ്ആപ്പ് ഗ്രൂപ്പുകളിലൂടെ വ്യക്തിഹത്യ നടത്തുന്ന രീതിയിൽ പ്രചാരണം നടത്തിയെന്ന പരാതിയെ തുടർന്ന് ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് അംഗവും കോൺഗ്രസ് നേതാവുമായ ഹരീഷ് നന്ദനത്തിനെതിരെ ബാലുശ്ശേരി പോലീസ് കേസെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്തിരുന്നു. ഇതുകൂടാതെ ലീഗ് പ്രാദേശിക നേതാവിനെതിരെ ന്യൂ മാഹി പോലീസും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഇത്തരത്തിൽ രേഖപ്പെടുത്തുന്ന ആറാമത്തെ കേസാണ് മെബിൻ ജോസിനെതിരെ ഇപ്പോൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. അശ്ലീലകരമായ പോസ്റ്റിനെതിരെ വടകര എൽഡിഎഫ് സ്ഥാനാർത്ഥിയായ കെ കെ ശൈലജ 10 ദിവസം മുൻപാണ് പോലീസിൽ പരാതി നൽകിയത്. കെഎം മിൻഹാജ് എന്ന വ്യക്തി ശൈലജയുടെ ചിത്രം മോർഫ് ചെയ്ത് മാനം ഇകഴ്ത്തി കാണിച്ചു എന്ന കേസിലാണ് ഇയാൾക്കെതിരെ മട്ടന്നൂർ പോലീസ് കലാപാഹ്വാനം ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്ത് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക