ബെംഗളൂരു: ഇന്ത്യൻ പ്രീമിയർ ലീഗിലെ ഇംപാക്ട് പ്ലെയർ നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ബെംഗളൂരു താരം മുഹമ്മദ് സിറാജ്. ഇപ്പോൾ തന്നെ ബാറ്റർമാർക്ക് അനുകൂലമായ പിച്ചിലാണ് പന്തെറിയുന്നത്. ബൗളർമാർക്ക് അനുകൂലമായി ഒന്നും സംഭവിക്കുന്നില്ല. ഒരു ടീം 20 ഓവറിൽ 250ലധികം റൺസ് അടിക്കുന്നത് വല്ലപ്പോഴുമാണ്. എന്നാൽ ഈ ഐപിഎല്ലിൽ അത് സാധാരണ സംഭവമായെന്നും സിറാജ് പ്രതികരിച്ചു. ഇംപാക്ട് പ്ലെയര്‍ റൂളും ഫ്ലാറ്റ് പിച്ചുകളും കാരണം ബൗളര്‍മാര്‍ക്ക് മത്സരങ്ങളില്‍ യാതൊരു സഹായവും ലഭിക്കുന്നില്ലെന്നാണ് സിറാജിന്റെ അഭിപ്രായം.
മുമ്പ് രോഹിത് ശർമ്മ, വസീം ജാഫർ എന്നിവർ ഇംപാക്ട് പ്ലെയർ നിയമത്തിനെതിരെ രംഗത്തുവന്നിരുന്നു. ഓൾ റൗണ്ടറുമാരുടെ പ്രാധാന്യം എടുത്ത് കളയുന്നതാണ് ഇംപാക്ട് പ്ലെയർ നിയമമെന്നാണ് രോഹിത് ശർമ്മയുടെ വാക്കുകൾ. ക്രിക്കറ്റ് 11 താരങ്ങളുടെ വിനോദമാണ്. 12 താരങ്ങളുടേതല്ല. ശിവം ദൂബെയ്ക്കും വാഷിംഗ്ടൺ സുന്ദറിനും ബൗളിംഗിന് അവസരം ലഭിക്കുന്നില്ലെന്നും രോഹിത് പ്രതികരിച്ചു.
‘‘ഐപിഎലിലെ ഇംപാക്ട് പ്ലെയർ നിയമം ഓൾറൗണ്ടർമാരുടെ പ്രകടനത്തെയും ഭാവിയെയും ദോഷമായി ബാധിക്കുമെന്നാണ് എന്റെ അഭിപ്രായം. ക്രിക്കറ്റ് 11 പേരുടെ കളിയാണ്, 12 പേരുടേതല്ല’’, രോഹിത് ശർമ പറഞ്ഞു.
ഐപിഎൽ സീസണിന് മുമ്പെ ഇംപാക്ട് പ്ലെയർ നിയമം എടുത്ത് കളയണമെന്നാവശ്യപ്പെട്ട് വസീം ജാഫർ രംഗത്തെത്തിയിരുന്നു. ഓൾ റൗണ്ടർമാരുടെ അവസരങ്ങൾ നിഷേധിക്കുകയാണ് ഇംപാക്ട് പ്ലെയർ നിയമമെന്നായിരുന്നു വസീം ജാഫറിന്റെയും പ്രതികരണം.
കഴിഞ്ഞ വര്‍ഷം മുതലാണ് ഐപിഎല്ലില്‍ ഇംപാക്ട് പ്ലെയര്‍ നിയമം നടപ്പിലാക്കാൻ തുടങ്ങിയത്. ‘ഇംപാക്ട് പ്ലെയര്‍’ നിയമം അനുസരിച്ച് ടീമുകള്‍ക്ക് കളിയുടെ ഗതിക്കനുസൃതമായി ഒരു താരത്തെ മാറ്റി ഇറക്കാന്‍ സാധിക്കും. മത്സരത്തിന്റെ ഏത് സമയത്ത് വേണമെങ്കിലും ടീമുകള്‍ക്ക് ഇത്തരത്തില്‍ ഒരു താരത്തെ മാറ്റിയിറക്കാം. ഓവര്‍ പൂര്‍ത്തിയാകുന്ന സമയത്തോ അല്ലെങ്കില്‍ വിക്കറ്റ് വീഴുമ്പോഴോ ആയിരിക്കണം ഇംപാക്ട് പ്ലെയറെ ഇറക്കേണ്ടത്.
ഇംപാക്ട് പ്ലെയര്‍ ആയി ഗ്രൗണ്ടിലിറങ്ങുന്ന താരത്തിന് ബോള്‍ ചെയ്യാനും ബാറ്റ് ചെയ്യാനും കഴിയും. എന്നാല്‍, ഈ കളിക്കാരന് മത്സരത്തില്‍ ക്യാപ്റ്റൻസി ചുമതല ഏറ്റെടുക്കാൻ സാധിക്കില്ല. ടോസിന്റെ സമയത്താണ് നാലുപേരടങ്ങിയ പകരക്കാരുടെ ലിസ്റ്റ് ക്യാപ്റ്റൻമാര് മാച്ച് റഫറിക്ക് കൈമാറേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക