തിരുവനന്തപുരം: കേരളത്തിലെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണം നാളെ കൊട്ടിക്കലാശത്തോടെ സമാപിക്കും. പരസ്യ പ്രചാരണം നാളെ അവസാനിക്കും. ഇന്നും നാളെയും കൂടിയാണ് പ്രചാരണത്തിന് സമയം അവശേഷിക്കുന്നത്. പോളിംഗ് വെള്ളിയാഴ്ചയാണ്. 20 ലോക്സഭാ മണ്ഡലങ്ങളിലെ വിധിയെഴുത്ത് ഭരണകക്ഷിയായ എൽഡിഎഫിനും പ്രതിപക്ഷമായ യുഡിഎഫിനും കേന്ദ്ര ഭരിക്കുന്ന എൻഡിഎയ്ക്കും നിർണായകം.
സ്ഥാനാര്‍ത്ഥികളുടെ അവസാനവട്ട മണ്ഡലപര്യടനങ്ങള്‍ ഇന്നും നാളെയുമായി നടക്കും. പലയിടങ്ങളിലായി ദേശീയനേതാക്കളും സംസ്ഥാന നേതാക്കളും ക്യാമ്പ് ചെയ്ത് പ്രചാരണത്തിന് നേതൃത്വം കൊടുക്കുന്നു. നാളെ വൈകീട്ട് ആറ് വരെയാണ് പരസ്യ പ്രചാരണത്തിനുള്ള സമയം.
സംസ്ഥാനത്തെ 20 മണ്ഡലങ്ങളിൽ 194 സ്ഥാനാർഥികളാണ് മത്സരരംഗത്ത്. അതിൽ 25 പേർ സ്ത്രീകളാണ്. പുരുഷന്മാർ 169. പൗരത്വ നിയമഭേദഗതിയിൽ തുടങ്ങി പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗം വരെ എത്തിനിൽക്കുകയാണ് പ്രചാരണ വിഷയങ്ങൾ. അടിയൊഴുക്കുകൾ അനുകൂലമാക്കാൻ സകല അടവുകളും പയറ്റുകയാണ് രാഷ്ട്രീയപ്പാർട്ടികൾ. കേരളത്തിലെ പരസ്യ പ്രചാരണം നാളെ അവസാനിക്കുമെങ്കിലും രാഷ്ട്രീ പാർട്ടികളുടെ അടവുകൾ നാളെക്കൊണ്ടും തീരില്ല. 26ന് രാവിലെ ആറ് മണിക്ക് കേരളം പോളിങ് ബൂത്തിൽ എത്തുന്നത് വരെ അടവും തടവും നടക്കും.
കോട്ടയം മണ്ഡലത്തിലാണ് ഏറ്റവുമധികം സ്ഥാനാർഥികളുള്ളത് (14). ഏറ്റവും കുറവ് സ്ഥാനാർഥികൾ ആലത്തൂരും (5). കോഴിക്കോട് 13 ഉം കൊല്ലത്തും കണ്ണൂരും 12 വീതം സ്ഥാനാർഥികളുമുണ്ട്.സംസ്ഥാനത്ത് ആകെ വോട്ടർമാരുടെ എണ്ണം 2,77,49,159. അതിൽ 6,49,833 പേർ പുതിയ വോട്ടർമാരാണ്. സ്ത്രീ വോട്ടർമാരിൽ 3,36,770 പേരുടെയും പുരുഷ വോട്ടർമാരിൽ 3,13,005 പേരുടെയും വർധനയുമുണ്ട്.സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലായി 25231 പോളിങ് ബൂത്തുകളാണ് (ബൂത്തുകൾ-25177, ഉപബൂത്തുകൾ-54) ഉള്ളത്. കേരളത്തിനൊപ്പം 13 സംസ്ഥാനങ്ങളില്‍ നിന്നായി 88 മണ്ഡലങ്ങളാണ് രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പോളിങ് ബൂത്തിലെത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക