ദുബായ്:ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾ സാധാരണ നിലയിലായി. തിങ്കളാഴ്ച മുതൽ ദിനംപ്രതിയുള്ള 1400 വിമാനങ്ങളുടെയും സർവീസ് പുനരാരംഭിച്ചതായി ദുബായ് എയർപോർട്ട് സിഐഒ പോൾ ഗ്രിഫിത്ത്സ് പറഞ്ഞു.ബാഗേജ് വിതരണവും പുരോഗമിക്കുന്നു. കനത്തമഴയെതുടർന്ന് കഴിഞ്ഞ ദിവസങ്ങളിൽ ഇന്ത്യയിൽ നിന്നുൾപ്പെടെയുളള നൂറുകണക്കിന് വിമാനങ്ങളാണ് റദ്ദാക്കിയത്.
നിലവിൽ സാധാരണ ഫ്ലൈറ്റ് ഷെഡ്യൂളിലാണ് വിമാനത്താവളത്തിന്റെ പ്രവർത്തനം. എന്നാൽ അനാവശ്യ തിരക്ക് ഒഴിവാക്കാൻ യാത്രക്കാരോട് വിമാനം പുറപ്പെടുന്നതിന് മൂന്ന് മണിക്കൂർ മുൻപ് മാത്രം എത്തിയാൽ മതിയെന്ന് അധികൃതർ നിർദേശിച്ചിട്ടുണ്ട്.
75 വർഷത്തിനിടെ ഉണ്ടായ ശക്തമായ പേമാരി വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങളെ സാരമായി ബാധിച്ചിരുന്നു. കാലവസ്ഥ മോശമായതിനെ തുടർന്ന് ദുബായ് വിമാനത്താവളത്തിൽ നിന്നും 2,155 സർവീസുകളാണ് റദ്ദാക്കേണ്ടി വന്നത്. കൂടാതെ 115 എണ്ണം വഴി തിരിച്ച് വിടുകയും ചെയ്തു.
നിലവിൽ വിമാനത്താവളത്തിലും പരിസരത്തുമുള്ള റോഡുകളിൽ നിന്നും വെള്ളക്കെട്ട് പൂർണ്ണമായും ഒഴിവായതിൽ ഗതാഗതം സുഗമമാണ്. വിമാനത്താവളത്തിൽ കെട്ടികിടക്കുന്ന ബാഗേജുകൾ ഉടമസ്ഥരിലെത്തിക്കാൻ പ്രത്യേക കർമസേനയെ നിയോഗിച്ചിട്ടുണ്ട്. മുപ്പതിനായിരം ബാഗേജുകളാണ് കെട്ടികിടക്കുന്നത്.
ബസുകളും സർവീസ് പൂർണമായി പുനരാരംഭിച്ചു.ദുബായിൽ 4 മെട്രോ സ്റ്റേഷനുകൾ ഒഴികെയുള്ളവ തുറന്നു. മഴക്കെടുതിയുടെ ഒരാഴ്ചയ്ക്കുശേഷം ഓഫിസുകൾ തുറന്നതോടെ നഗരത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷമായിട്ടുണ്ട്. മണിക്കൂറുകൾ സഞ്ചരിച്ചാണ് പലരും ഓഫിസുകളിൽ എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക