എൻഡിഎ സ്ഥാനാർത്ഥിയായ രാജീവ് ചന്ദ്രശേഖറിന്റെ നാമനിർദ്ദേശപത്രിക തള്ളണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി ഹൈക്കോടതി തള്ളി. തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയായ രാജീവ് ചന്ദ്രശേഖറിന്റെ നാമനിർദ്ദേശപത്രിക തള്ളണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജിയാണ് ഹൈക്കോടതി തള്ളിയത്.
ജസ്റ്റിസുമാരായ വിജി അരുൺ, എസ് മനു എന്നിവരടങ്ങുന്ന ബെഞ്ച് ആണ് പത്രിക സ്വീകരിച്ച സാഹചര്യത്തിൽ പരാതിയുണ്ടെങ്കിൽ തിരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയായ ശേഷം തെരഞ്ഞെടുപ്പ് ഹർജി നൽകുകയാണ് ഇക്കാര്യത്തിൽ പോംവഴി എന്ന് വ്യക്തമാക്കി കൊണ്ട് ഹർജി തള്ളിയത്. നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷൻ പത്രിക സ്വീകരിച്ചെന്നും പരാതിയെക്കുറിച്ച് അന്വേഷിക്കാൻ ആദായനികുതി വകുപ്പിലെ അന്വേഷണ വിഭാഗം ഡെപ്യൂട്ടി ഡയറക്ടറോട് നിർദ്ദേശിച്ചിട്ടുണ്ട് എന്നും വ്യക്തമാക്കിയിരുന്നു.
പത്രികയോടൊപ്പം തിരുവനന്തപുരം എൻഡിഎ സ്ഥാനാർഥിയായ രാജീവ് ചന്ദ്രശേഖർ നൽകിയ സത്യവാങ്മൂലത്തിൽ സ്വത്തു വിവരങ്ങൾ മറച്ചുവെച്ചു എന്ന് പരാതി നൽകിയിട്ടും വരണാധികാരി നടപടി സ്വീകരിച്ചില്ല എന്ന് ആരോപിച്ചു കൊണ്ടുള്ള പരാതിയിൽ രണ്ട് ദിവസത്തിനകം തീരുമാനം ആവശ്യപ്പെട്ടു കൊണ്ടാണ് ആവണി ബെൻസാൽ, ബംഗളൂരു സ്വദേശി രഞ്ജിത്ത് തോമസ് എന്നിവർ ഹൈക്കോടതിയെ സമീപിച്ചത്.
രാജീവ് ചന്ദ്രശേഖർ തന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളുടെ ഓഹരി മൂല്യം കുറച്ചു കാണിച്ചുവെന്നും വീടിന്റെയും കാറിന്റെയും സ്വകാര്യ ജെറ്റിന്റെയും വിവരങ്ങൾ സത്യവാങ്മൂലത്തിൽ നൽകിയില്ലെന്നും ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ പറയുന്നു. പത്രിക സ്വീകരിക്കണോ തള്ളണോ എന്ന് സൂക്ഷ്മ പരിശോധനാ സമയത്ത് ലഭിക്കുന്ന പരാതികൾ പരിഗണിച്ചു വേണം തീരുമാനമെടുക്കേണ്ടത് എന്ന് ഹർജിക്കാർ വാദിച്ചു.
വരണാധികാരി അത്തരം നടപടികളിലേക്ക് കടക്കാതെയാണ് പത്രിക സ്വീകരിച്ചത് എന്നും ജനപ്രാതിനിധ്യനിയമം അനുസരിച്ച് ഇത് തെറ്റാണെന്നും വാദിച്ച ഹർജികാരിയായ ആവണി ബൻസാൽ ആദായ നികുതി വകുപ്പിന് പരാതി വിട്ടുകൊണ്ടുള്ള അറിയിപ്പ് തനിക്ക് ലഭിച്ചത് തിങ്കളാഴ്ച മാത്രമാണെന്നും ഇത് മനപ്പൂർവ്വം വൈകിപ്പിക്കുകയായിരുന്നു എന്നും കോടതിയോട് പറഞ്ഞു.
ഈ സാഹചര്യത്തിൽ പരാതിയുണ്ടെങ്കിൽ തെരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയായ ശേഷം തെരഞ്ഞെടുപ്പ് ഹർജി നൽകാമെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക