തമിഴ്നാട് ലോക്സഭാ തിരഞ്ഞെടുപ്പിൽ വോട്ടുചെയ്യാൻ പോളിംഗ് ബൂത്തിലേക്ക് തെന്നിന്ത്യൻ നടൻ വിശാൽ സൈക്കിളിൽ എത്തിയത് വലിയ വാർത്തയായിരുന്നു. സംഭവത്തിന്റെ വീഡിയോ വൈറലായതിനു പിന്നാലെ വിശാലിന് സാമൂഹിക മാധ്യമങ്ങളിൽ നിരവധി ട്രോളുകളും വിമർശനവും നേരിടേണ്ടി വന്നിരുന്നു. 2021ലെ ഇലക്ഷനിൽ നടൻ വിജയ് വോട്ട് ചെയ്യുന്നതിനായി സൈക്കിളിൽ വന്നതിനെ വിശാൽ അനുകരിക്കുകയായിരുന്നുവെന്നാണ് പലരും വിമർശിച്ചത്. ഇപ്പോഴിതാ സംഭവത്തിൽ വിശദീകരണവുമായി വന്നിരിക്കുകയാണ് വിശാൽ.
പുതിയ ചിത്രമായ രത്നത്തിന്റെ പ്രചാരണ പരിപാടിയിലാണ് സൈക്കിളിൽ വോട്ടുചെയ്യാൻ എത്തിയതെന്ന് വിശാൽ. താൻ വിജയ്യെ അനുകരിച്ചതല്ലെന്ന് വിശാൽ വ്യക്തമാക്കി. തന്റെ കയ്യിൽ വാഹനങ്ങൾ ഇല്ലാത്തതു കൊണ്ടും സൈക്കിളിൽ യാത്ര ചെയ്യാൻ താല്പര്യമുള്ളത് കൊണ്ടുമാണ് പോളിംഗ് ബൂത്തിലേക്ക് സൈക്കിളിൽ വന്നത് എന്നും താരം പറഞ്ഞു.
”വിജയ് സൈക്കിളിൽ പോയത് ഞാൻ കണ്ടിരുന്നു. താൻ ആ പ്രവർത്തി അനുകരിക്കുകയായിരുന്നില്ല. സത്യമായും എന്റെ കൈവശം വണ്ടിയില്ല. അച്ഛനും അമ്മയ്ക്കും ഒരു വണ്ടിയുണ്ട്. മറ്റെല്ലാ വാഹനവും വിറ്റു. ഇപ്പോഴുള്ള റോഡുകളുടെ അവസ്ഥയിൽ വർഷത്തിൽ മൂന്ന് തവണ സസ്പെൻഷൻ മാറ്റാൻ എന്റെ കയ്യിൽ കാശില്ല. അതുകൊണ്ട് സൈക്കിളിൽ പോയി വോട്ട് ചെയ്തു. ഒരുതവണ കാരക്കുടിയിൽ നിന്ന് ട്രിച്ചിയിലേക്ക് 80 കിലോമീറ്ററോളം ഞാൻ സൈക്കിൾ ചവിട്ടി പോയിട്ടുണ്ട്. ഇളയരാജയുടെയും യുവൻ ശങ്കർ രാജയുടെയും പാട്ടുകൾ കേട്ടുകൊണ്ടാണ് സൈക്കിൾ യാത്ര. അങ്ങനെ ചെയ്യുന്നത് എന്നെ സംബന്ധിച്ചോളം മാനസിക പിരിമുറുക്കം കുറയ്ക്കുന്ന കാര്യമാണ്.” എന്ന് വിശാൽ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക