യൂറോപ്യന്‍ യൂണിയൻ ഷെങ്കന്‍ വിസ നിയമങ്ങളില്‍ ഇന്ത്യക്കാര്‍ക്ക് അനുകൂലമായ മാറ്റങ്ങള്‍ കൊണ്ടുവന്നിരിക്കുകയാണ്.ഇന്ത്യക്കാര്‍ക്ക് ഇതോടെ അഞ്ച് വര്‍ഷം വരെ കാലവധിയുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രി ഷെങ്കന്‍ വിസകള്‍ ലഭിക്കും. ഇതിനുള്ള നിബന്ധനങ്ങളും വ്യക്തമാക്കിയിട്ടുണ്ട്. വിസ നിയമങ്ങളില്‍ ഇളവ് വരുത്തിയത് ഇന്ത്യയും യൂറോപ്യന്‍ യൂണിയനും തമ്മില്‍ കുടിയേറ്റ-യാത്ര മേഖലകളിലുണ്ടാക്കിയ പുതിയ ധാരണകള്‍ പ്രകാരമാണ്.സ്ഥിരമായി യൂറോപ്പ് യാത്രകള്‍ നടത്തുന്ന ഇന്ത്യക്കാര്‍ക്ക് ഇത് ഏറെ സഹായകരമാകും.
കുറഞ്ഞ കാലാവധിയും സങ്കീര്‍ണമായ നടപടിക്രമങ്ങളുമായിരുന്നു ഷെങ്കന്‍ വിസയുടെ പരിമിതികള്‍.അമേരിക്കയിലേക്കും യു.കെയിലേക്കും ദീര്‍ഘകാല വിസകള്‍ ലഭ്യമാവുമ്പോഴും യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള ഷെങ്കന്‍ വിസയ്ക്ക് ചെറിയ കാലാവധിയായിരുന്നു ഉണ്ടായിരുന്നത്.യൂറോപ്യന്‍ യാത്ര സ്ഥിരമായി നടത്തിയിരുന്ന സഞ്ചാരികള്‍ ഇതുമൂലം വലിയ ബുദ്ധിമുട്ടായിരുന്നു അനുഭവിച്ചിരുന്നത്. ഒരുപാട് പണവും സമയവും ഇതിനായി ചിലവഴിക്കേണ്ട സാഹചര്യമായിരുന്നു. ഇതിനാണ് ഇപ്പോള്‍ മാറ്റം വന്നിരിക്കുന്നത്.
പുതുതായി യൂറോപ്യന്‍ യൂണിയന് ഏര്‍പ്പെടുത്തിയ ‘കാസ്കേഡ്’ സംവിധാനം അനുസരിച്ച് ആദ്യം രണ്ട് വര്‍ഷത്തെ കാലാവധിയുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രി ഷെങ്കന്‍ വിസകളാണ് ഇന്ത്യന്‍ പൗരന്മാര്ക്ക് ലഭിക്കുക. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ രണ്ട് സാധാരണ ഷെങ്കന്‍ വിസകള്‍ ലഭിക്കുകയും അത് ഉപയോഗിക്കുകയും ചെയ്തവര്‍ക്ക് മാത്രമാണ് ഈ വിസ ലഭിക്കുക.തുടര്‍ന്ന് ഈ വിസയുടെ കാലാവധി പൂര്‍ത്തിയായാല്‍, പാസ്പോര്‍ട്ടിന് വാലിഡിറ്റിയുണ്ടെങ്കില് അഞ്ച് വര്‍ഷത്തെ വിസയായിരിക്കും ലഭിക്കുക.ഈ വിസയുള്ളവര്‍ക്കും യൂറോപ്യന്‍ രാജ്യങ്ങളില്‍ വിസ രഹിത പ്രവേശനമുള്ള രാജ്യങ്ങളിലെ പൗരന്മാര്ക്ക് ലഭിക്കുന്ന എല്ലാ അവകാശങ്ങളും ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക