ജയ്പൂർ: മലയാളി താരം സഞ്ജു സാംസണിനെതിരെ പിഴചുമത്തി ബിസിസിഐ. ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിലെ വിവാദ പുറത്താകലിന് പിന്നാലെ അമ്പയർമാരുമായി തർക്കിച്ചതിന് ആണ് നടപടി. ഐപിഎൽ പെരുമാറ്റ ചട്ടം ലംഘിച്ചുവെന്നാരോപിച്ചാണ് താരത്തിനെതിരെയുള്ള നടപടി. മാച്ച് ഫീയുടെ 30 ശതമാനമാണ് സഞ്ജു പിഴയൊടുക്കേണ്ടി വരുക.
ഡൽഹി ക്യാപിറ്റൽസിനെതിരെയുള്ള മത്സരത്തിലെ പതിനഞ്ചാം ഓവറിലാണ് വിവാദ സംഭാവമുണ്ടാകുന്നത്. 46 പന്തിൽ എട്ട് ഫോറും ആറ് സിക്സും സഹിതം 86 റൺസുമായി മികച്ച ഫോമിലായിരുന്നു സഞ്ജു. 222 റൺസെന്ന ഡൽഹിയുടെ ലക്ഷ്യത്തിലേക്ക് മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാൻ വിജയം ഏകദേശം ഉറപ്പിച്ച സമയം കൂടിയായിരുന്നു അത്.
ഇന്നലെ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ സഞ്ജു ബൗണ്ടറിയിലേക്ക് അടിച്ച പന്ത് ഷായ് ഹോപ്പ് കൈയിലൊതുക്കിയെങ്കിലും നിയന്ത്രണം തെറ്റി കാല് ബൗണ്ടറി കുഷ്യനില്‍ തട്ടുന്നതായി സംശയം ഉയര്‍ന്നിട്ടും കൂടുതല്‍ ആംഗിളുകളോ ക്ലോസപ്പ് ദൃശ്യങ്ങളോ പരിശോധിക്കാതെ ടിവി അമ്പയര്‍ സഞ്ജുവിനെ ഔട്ട് വിധിച്ചു. നിര്‍ണായക സമയത്ത് സഞ്ജു പുറത്തായത് രാജസ്ഥാനെ തോല്‍വിയിലേക്ക് തള്ളിവിടുകയും ചെയ്തു.
അതെ സമയം വിവാദ പുറത്താകലിൽ സഞ്ജുവിന് പിന്തുണയുമായി ഇതിനകം തന്നെ ആരാധകർ രംഗത്തെത്തിയിരുന്നു. ബിസിസിഐയുടെ പിഴ നടപടിയും രൂക്ഷ വിമർശനത്തിന് കാരണമായിട്ടുണ്ട്. ബോൾ വൈഡ് ആണോ അല്ലയോ എന്ന് നോക്കാൻ വരെ മിനുറ്റുകളോളം സമയമെടുക്കുന്ന ഐപിഎൽ മത്സരത്തിൽ സുപ്രധാന സമയത്തെ ഒരു വിക്കറ്റ് പരിശോധിക്കാനും തീരുമാനമെടുക്കാനും ആവശ്യമായ സമയമെടുത്തില്ല എന്ന പരാതിയും രാജസ്ഥാൻ ടീം മത്സരത്തിന് ശേഷം ഉയർത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക