കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സാപ്പിഴവിന് ഇരയായ കുട്ടിയുടെ ആരോഗ്യാവസ്ഥയിൽ കുടുംബം ആശങ്കയിൽ. നാലു വയസ്സുകാരിയുടെ അവയവം മാറി ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ നിലവിൽ അന്വേഷണം പുരോഗമിക്കുകയാണ്. അപ്പോഴും ബാക്കിയാകുന്നത് ആശങ്ക ഇല്ലാത്ത തകരാറിന് ശസ്ത്രക്രിയയ്ക്ക് വിധേയയായ നാലുവയസുകാരിയുടെ ആരോഗ്യ നിലയെക്കുറിച്ചാണ്.
എപ്പോഴും സംസാരിച്ചുകൊണ്ടിരിക്കുന്ന ആളായിരുന്നു നാലു വയസ്സുകാരി. ആകെയുണ്ടായിരുന്ന ബുദ്ധിമുട്ട് കയ്യിലൊരു കുഞ്ഞുവിരൽ അധികമായി ഉള്ളത് മാത്രമായിരുന്നുവെന്ന് അയൽക്കാരടക്കം വ്യക്തമാക്കുന്നു. മുടി നാരും വസ്ത്രത്തിന്റെ നൂലുമൊക്കെ കുടുങ്ങി അതിൽ നിന്ന് രക്തം വരാറുണ്ട്. അധികമുള്ള വിരൽ കളയുന്ന ചെറിയ സർജറിക്ക് പോയ നാലുവയസുകാരിയ്ക്ക് നടത്തിയത് പക്ഷേ നാവിൽ ശസ്ത്രക്രിയയാണ്. അതേസമയം, കുട്ടിയ്ക്ക് നാവിന് തകരാറുണ്ടായിരുന്നു, അതിനാലാണ് ശസ്ത്രക്രിയ നടത്തിയതെന്നായിരുന്നു ആശുപത്രിയുടെ വാദം. എന്നാൽ കുട്ടിയെ അറിയുന്നവരാരും ഈ വിശദീകരണം വിശ്വസിക്കില്ല.
അരമണിക്കൂറിനിടയിൽ രണ്ട് ശസ്ത്രക്രിയയെന്ന ഗുരുതര ചികിത്സാപിഴവിന്റെ ഇര കൂടിയായ നാലുവയസുകാരി. മൂന്നാം ദിവസമാകുമ്പോഴേക്കും ചെറുതായി സംസാരിച്ചു തുടങ്ങുന്നുണ്ടെങ്കിലും നാവിൽ വേദനയുണ്ടെന്ന് കുട്ടി വെളിപ്പെടുത്തുന്നു. അതേസമയം, അവയവം മാറി ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ കുട്ടിക്ക് നാവിൽ കെട്ടുണ്ടായിരുന്നുവെന്നാണ് കോഴിക്കോട് മെഡിക്കൽ കോളേജ് സൂപ്രണ്ട് നൽകുന്ന റിപ്പോർട്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക