ഗാന്ധിനഗർ: ഗുജറാത്തിലെ ഗെയിമിങ് സെന്ററിന് തീപിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 28 ആയി. ഇതിൽ 12 പേർ കുട്ടികളാണ്. ഇന്നലെ വൈകിട്ടാണ് രാജ്കോട്ടിലെ ഗെയിംസോണിൽ തീപിടുത്തമുണ്ടായത്. മൃതദേഹങ്ങൾ പൂർണായി കത്തിക്കരിഞ്ഞ അവസ്ഥയിലായതിനാൽ തിരിച്ചറിയുന്നതിനായി ഡിഎൻഎ പരിശോധന നടത്താനുള്ള സജ്ജീകരണങ്ങൾ പുരോഗമിക്കുകയാണ്.ഗെയിംസോൺ പൂർണമായി കത്തി നശിച്ചു.
സംഭവത്തിൽ സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചിരുന്നു. ഇവർ സംഭവ സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചു. സ്ഥാപനത്തിന് പ്രവർത്തിക്കാൻ എൻഒസി ഇല്ലെന്ന് രാജ്കോട്ട് കോർപ്പറേഷൻ അറിയിച്ചു. കളക്ടറോട് 24 മണിക്കൂറിനുള്ള റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തിൽ ഗെയിമിങ് സോൺ ഉടമ യുവരാജ് സിങ് സോളങ്കി, മാനേജർ നിതിൻ ജെയ്ൻ എന്നിവരുൾപ്പെടെ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു.
മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് നാല് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50000 രൂപയും സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. തീപിടിത്തത്തിനുള്ള കാരണം എന്താണ് എന്നത് സംബന്ധിച്ച് വ്യക്തതയില്ല. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ സ്ഥിതിഗതികൾ വിലയിരുത്തി.
ടിആര്‍പി ഗെയിം സോണിലെ താല്‍ക്കാലിക കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തിന്റെ കാരണം ഇതുവരെ അറിവായിട്ടില്ല. നിരവധി പേര് അകത്ത് കുടുങ്ങിക്കിടക്കുന്നതായി ആശങ്കയുണ്ടെന്നും തീ അണച്ചതിന് ശേഷം വ്യക്തമായ വിലയിരുത്തല്‍ നല്‍കാനാകുമെന്നും രാജ്കോട്ട് പൊാലീസ് കമ്മീഷണര്‍ രാജു ഭാര്‍ഗവ് പറഞ്ഞു.
രാജ്കോട്ടിലെ ഗെയിം സോണിലുണ്ടായ തീപിടിത്തത്തില്‍ അടിയന്തര രക്ഷാപ്രവര്‍ത്തനത്തിനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുമായി മുനിസിപ്പല്‍ കോര്‍പ്പറേഷനും ഭരണകൂടത്തിനും നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും ഭൂപേന്ദ്ര പട്ടേല്‍ ട്വീറ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക