കസ്റ്റംസ് പോർട്ട് അംഗീകാരം നേടി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം. ട്രയൽ റണ്ണിന് ഒരുങ്ങുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് കസ്റ്റംസ് പോർട്ട് അംഗീകാരം കൂടി ലഭിച്ചതോടെ ഇനിമുതൽ വിഴിഞ്ഞം തുറമുഖം വഴി കയറ്റുമതിയും ഇറക്കുമതിയും സാധ്യമാകും.
വിഴിഞ്ഞം തുറമുഖത്തിന് സെക്ഷൻ 7 എ പ്രകാരമുള്ള അംഗീകാരം ലഭിച്ചതായി ഗസറ്റ് വിജ്ഞാപനം പുറത്തിറങ്ങുകയും ചെയ്തു. കസ്റ്റംസ് പോർട്ട് അംഗീകാരം ലഭിക്കുന്നതിനായി കേന്ദ്ര കസ്റ്റംസ് മന്ത്രാലയം ഓഫീസ് സൗകര്യങ്ങൾ, കമ്പ്യൂട്ടർ സംവിധാനം, മികച്ച സെർവർ റൂം ഫെസിലിറ്റി എന്നിങ്ങനെ 12 മാർഗ്ഗനിർദേശങ്ങളാണ് മുന്നോട്ടുവെച്ചത്.
പറഞ്ഞ സമയത്തിനുള്ളിൽ ഈ മാർഗ്ഗനിർദ്ദേശങ്ങളെല്ലാം പൂർത്തീകരിക്കാൻ കഴിഞ്ഞതോടെ ഇന്ത്യയിൽ നിന്ന് വിദേശത്തേക്കും തിരിച്ചുമുള്ള ചരക്കു നീക്കത്തിന്റെ മുഖ്യ ഹബ്ബായി ഇനി വിഴിഞ്ഞം തുറമുഖം മാറും. ഇന്ത്യയുടെ പ്രാദേശിക ഭാഗങ്ങളിൽ നിന്ന് ചെറുകപ്പലുകളിൽ എത്തുന്ന ചരക്കുകളും കണ്ടെയ്നറുകളും വമ്പൻ മദർഷിപ്പുകളിലേക്ക് മാറ്റി വിദേശ തുറമുഖങ്ങളിലേക്ക് അയക്കാനും ഇനി വിഴിഞ്ഞം തുറമുഖത്തു വച്ച് സാധിക്കും.
വിദേശ തുറമുഖങ്ങളിൽ നിന്ന് മദർഷിപ്പുകളിലെത്തുന്ന കണ്ടെയ്നറുകൾ ചെറുകപ്പലികളിലേക്ക് മാറ്റി പ്രാദേശിക തുറമുഖങ്ങളിലേക്ക് അയക്കുന്നതിനും ഇനി മുതൽ വിഴിഞ്ഞം തുറമുഖത്തിന് സാധിക്കും. ഇനി സെക്ഷൻ എട്ട് സെക്ഷൻ 45 പ്രകാരമുള്ള കസ്റ്റംസിന്റെ പ്രവർത്തന പരിധി, ഏജൻസി എന്നിവ വ്യക്തമാക്കുന്ന അംഗീകാരങ്ങളും ഫോർട്ട് കോഡുകളും ആണ് ആവശ്യമായിട്ടുള്ളത്. ഇതിന് വേണ്ട സജ്ജീകരണങ്ങളും നിലവിൽ ഒരുക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക