കൊച്ചി: കൺസ്യൂമർ ഫെഡിനു കീഴിലെ 39 ആധുനിക മദ്യവിൽപ്പന കേന്ദ്രങ്ങളിലും സ്ത്രീ ജീവനക്കാരെ നിയമിക്കാൻ മാനേജിങ് കമ്മിറ്റി തീരുമാനമായി . കോടതി ഉത്തരവിനെ തുടർന്ന് ബവ്റിജസ് കോർപ്പറേഷന്റെ ചുവടുപിടിച്ചാണ് കൺസ്യൂമർഫെഡിന്റെ തീരുമാനം. റീട്ടെയിൽ ഔട്ലെറ്റിൽ ജോലി ചെയ്യാൻ താൽപര്യമുള്ള സ്ത്രീ ജീവനക്കാർക്ക് ചൊവ്വാഴ്ചയ്ക്കുള്ളിൽ ഓപ്ഷൻ സമർപ്പിക്കാം.
കൺസ്യൂമർഫെഡിലെ 2300 ജീവനക്കാരിൽ 1700 പേരും സ്ത്രീകളാണ്. മാനേജ്മെന്റ് വിഭാഗത്തിലും ഓഫിസ് സെക്ഷനിലുമുള്ള ജോലിക്കു പുറമെ ത്രിവേണി സ്റ്റോറുകളിലെ ജോലി മാത്രമായിരുന്നു സ്ത്രീകൾ തിരഞ്ഞെടുത്തിരുന്നത്. അതിനാൽ മദ്യവിൽപ്പന കേന്ദ്രങ്ങൾ പൂർണമായും പുരുഷ കേന്ദ്രീകൃതമായി. വൈകുന്നേരം ഒന്നര മണിക്കൂർ അധികം ജോലി ചെയ്യാൻ താൽപര്യപ്പെടുന്ന സ്ത്രീകൾക്ക് ദിവസം 275 രൂപ അധിക വരുമാനത്തിനുള്ള അവസരം കൂടിയാണ് തുറന്നു കൊടുക്കുന്നതെന്ന് മാനേജിങ് ഡയറക്ടർ എം.രാമനുണ്ണി പറഞ്ഞു.
ത്രിവേണിയിൽ രാവിലെ 10 മുതൽ 7.30 വരെയാണ് സ്ത്രീകളുടെ ജോലി സമയം. മദ്യവിൽപ്പന കേന്ദ്രത്തിൽ പത്തു മുതൽ രാത്രി ഒമ്പതു വരെയും ആയിരിക്കും .
പ്രതികരിക്കാൻ ഇവിടെ എഴുതുക