സംസ്ഥാനത്ത് ഭിന്നശേഷിക്കാര്‍ക്കായി ഡ്രൈവിങ് ലൈസന്‍സ് വ്യവസ്ഥകള്‍ ഇളവ് ചെയ്യുന്ന സര്‍ക്കുലര്‍ ഞായറാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും. ഭിന്നശേഷിക്കാര്‍ക്ക് സുരക്ഷിതമായി വാഹനമോടിക്കാന്‍ കഴിയുമെന്ന് ഡ്രൈവിങ് ടെസ്റ്റില്‍ ബോധ്യപ്പെട്ടാല്‍ മാത്രമായിരിക്കും ലൈസന്‍സ് ലഭിക്കുക.
ഇതോടെ ഒരു കണ്ണ് മാത്രം കാണുന്നവര്‍ക്കും വ്യവസ്ഥകള്‍ക്ക് വിധേയമായി ലൈസന്‍സ് ലഭിക്കും. ഇവരുടെ മറ്റേ കണ്ണിന്റെ കാഴ്ചശക്തിയെ വിലയിരുത്തിയായിരിക്കും ലൈസന്‍സ് നല്‍കുന്നത്. കേള്‍വിശക്തി കുറഞ്ഞവര്‍, കാലിനോ കൈകള്‍ക്കോ ശേഷിക്കുറവുള്ളവര്‍ എന്നിവര്‍ക്കും ലൈസന്‍സ് നല്‍കുന്നതിനെ കുറിച്ച് സര്‍ക്കുലറില്‍ പറയുന്നുണ്ട്.
ഭിന്നശേഷിക്കാര്‍ക്ക് സാധാരണജീവിതം മുന്നോട്ട് കൊണ്ട്പോകാന്‍ അത്യാവശ്യമായ ഡ്രൈവിങ് ലൈസന്‍സ് നല്‍കുന്നതിലായിരിക്കണം അധികാരികളുടെ മുന്‍ഗണനയെന്ന് മോട്ടാര്‍ വാഹന വകുപ്പിന്റെ സര്‍ക്കുലറില്‍ പറയുന്നു. ടെസ്റ്റ് സമയത്ത് ഭിന്നശേഷിക്കാര്ക്കായിരിക്കണം മുന്‍ഗണനയെന്നും, കൂടുതല്‍ പേരുണ്ടെങ്കില്‍ അവര്‍ക്ക് മാത്രമായി ഒരു ദിവസം ടെസ്റ്റ് നടത്തണമെന്നും സര്‍ക്കുലറില്‍ പറയുന്നു.
ലിഫ്റ്റ് സൗകര്യമില്ലാത്ത ഓഫീസുകളില്‍ ലേണേഴ്സ് ടെസ്റ്റ് താഴത്തെ നിലയിലോ അടുത്തുള്ള മറ്റേതെങ്കിലും സ്ഥലങ്ങളിലോ നടത്തണം. ഭിന്നശേഷിക്കാര്‍ക്ക് ലേണേഴ്സ് നല്കുമ്പോള് സര്‍ക്കുലറിന്റെ പകര്‍പ്പും നല്‍കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക