പയ്യന്നൂർ ടൗണിലെ റോഡ് വികസനം പൂർണതയിലെത്തിയതോടെ അനധികൃത പാർക്കിങ്ങിനെതിരെ പൊലീസ് നടപടി തുടങ്ങി. നോ പാർക്കിങ് ബോർഡുകൾ സ്ഥാപിച്ച സ്ഥലങ്ങളിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങൾ ക്രെയിൻ ഉപയോഗിച്ചു പൊലീസ് സ്റ്റേഷനിലേക്കു മാറ്റിത്തുടങ്ങി. നഗരസഭയും സ്വകാര്യ ഏജൻസികളും ടൗണിന്റെ വിവിധ ഭാഗങ്ങളിൽ വാഹന പാർക്കിങ് കേന്ദ്രങ്ങൾ തുടങ്ങിയിട്ടുണ്ട്. അവിടെയൊന്നും വാഹനങ്ങൾ പാർക്ക് ചെയ്യാതെ ഇടറോഡുകളിൽ തോന്നും പോലെ വാഹനങ്ങൾ നിർത്തിയിട്ടു പോകുന്ന സ്ഥിതിയാണ് പയ്യന്നൂരിലുള്ളത്. ഇന്നലെ ഒട്ടേറെ വാഹനങ്ങൾ സ്റ്റേഷനിലേക്കു മാറ്റി ഉടമകളെക്കൊണ്ടു പിഴയടപ്പിച്ചു.
റോഡ് വികസനം പൂർത്തിയാകുന്നതുവരെ ഇത്തരം വാഹനങ്ങൾക്കെതിരെ നടപടി വേണ്ടെന്ന ധാരണയിലായിരുന്നു പൊലീസും നഗരസഭയും. എന്നാൽ വാഹന പാർക്കിങ്ങിനു സൗകര്യം ഒരുക്കിക്കൊടുത്തിട്ടും പഴയ അവസ്ഥ തന്നെ തുടരുന്നതിനെതിരെ നഗരസഭയും പൊലീസും മുന്നറിയിപ്പ് നൽകിയിരുന്നു. ഇടറോഡുകളെല്ലാം വാഹനഗതാഗതത്തിന് ഉപയോഗിക്കാൻ തുടങ്ങിയതോടെ പല സ്ഥലങ്ങളിലും പൊലീസ് നോ പാർക്കിങ് ബോർഡുകൾ സ്ഥാപിച്ചു. എന്നാൽ അവയൊന്നും കണ്ടില്ലെന്നു നടിച്ച് ഇടറോഡുകളിൽ ഗതാഗത തടസ്സമുണ്ടാക്കി പാർക്കിങ് തുടരുന്നതിനാലാണ് പൊലീസ് ക്രെയിൻ ഉപയോഗിച്ചു വാഹനങ്ങൾ കൊണ്ടുപോകാൻ തുടങ്ങിയത്. വരുംദിവസങ്ങളിൽ ഇതു കൂടുതൽ കർശനമാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക