സംസ്ഥാന ആഭ്യന്തര വകുപ്പിനെ പ്രതിക്കൂട്ടിലാക്കിക്കൊണ്ട് സംസ്ഥാനത്തു വീണ്ടും പോലീസ് ആക്രമണം. ആലുവയിൽ ബൈക്കിൽ കാർ തട്ടിയതിനു ചോദ്യം ചെയ്ത ഉസ്മാൻ എന്ന യുവാവിനെയാണ് മഫ്തിയിലെത്തിയ പോലീസ് സംഘം സ്വകാര്യമുറിയിൽ കൊണ്ട് പോയി തല്ലി അവശനാക്കിയത്. സംഭവത്തിൽ നാല് പോലീസുകാർക്കെതിരെ കേസെടുത്തു. എടത്തല പോലീസ് സ്റ്റേഷൻ എ എസ് ഐ പുഷ്പരാജിനും 3 സി പി ഒമാർക്കുമെതിരെയാണ് കേസ് എടുത്തത്.
ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. പോക്സോ കേസിലെ പ്രതിയുമായി മഫ്തിയിൽ സ്വകാര്യവാഹനത്തിൽ പോകുകയായിരുന്ന പോലീസുകാരുടെ കാറാണ് ഉസ്മാന്റെ ബൈക്കിൽ ഇടിച്ചത്. ഇത് ചോദ്യം ചെയ്ത ഉസ്മാനെ നിലത്തിട്ടു തല്ലിച്ചതച്ചു കാറിൽ കയറ്റിക്കൊണ്ടു പോകുകയായിരുന്നു. പോലീസ് സ്റ്റേഷനിൽ എത്തിയശേഷവും മർദ്ദനം തുടർന്നു. വിവരമറിഞ്ഞ ഉസ്മാന്റെ വീട്ടുകാരും നാട്ടുകാരും പോലീസ് സ്റ്റേഷനിലെത്തി സംഘർഷാവസ്ഥ സൃഷ്ടിച്ചു. വിവരമറിഞ്ഞു ആലുവ ഡി വൈ എസ് പി പ്രഭുൽ ചന്ദ്ര എത്തി ഉസ്മാനെ വിട്ടയച്ചു. എന്നാൽ മർദ്ദനമേറ്റ ഉസ്മാനെ ആശുപത്രിയിൽ കൊണ്ടുപോകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടതനുസരിച്ചു സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അവിടെ വച്ചും സംഘർഷമുണ്ടായി.
തുടർന്ന് ഡോക്ടർമാർ നടത്തിയ പരിശോധനയിൽ ഉസ്മാന്റെ മുഖത്തെ എല്ലിന് പൊട്ടലുണ്ടെന്നും ശസ്ത്രക്രിയ വേണമെന്നും വ്യക്തമായി. ഇതിനു പിന്നാലെയാണ് 4 പോലീസുകാർക്കെതിരെയും ക്രിമിനൽക്കുറ്റം ചുമത്തി കേസെടുത്തത്.
ഗൂഗിൾ മാപ്പ് നോക്കി ചെന്നു ചാടിയത് അപകടക്കെണിയിൽ; കടാംക്കുന്ന് അപകടം ഉണ്ടായതിങ്ങനെ
പ്രതികരിക്കാൻ ഇവിടെ എഴുതുക