മലയാള ഗ്രന്ഥശാലാപ്രസ്ഥാനത്തിന്റെ പിതാവെന്നറിയപ്പെടുന്ന പി എൻ പണിക്കരുടെ ചരമദിനമായ ജൂൺ 19 മലയാളികൾ വായനാദിനമായി ആചരിക്കുന്നു. 1996 ജൂൺ മുതലാണ് കേരളസർക്കാർ ജൂൺ 19 വായനാദിനമായി ആചരിക്കാൻ തുടങ്ങിയത്. ജൂൺ 19 മുതൽ 25 വരെയുള്ള ഒരാഴ്ചക്കാലം കേരള വിദ്യാഭാസ വകുപ്പ് വായനാവാരമായും ആചരിക്കുന്നു. ഈ വായനാവാരത്തിൽ വായിക്കാൻ മലയാളത്തിലെ എക്കാലത്തെയും മികച്ച പത്തു പുസ്തകങ്ങൾ പരിചയപ്പെടാം.
രണ്ടാമൂഴം
എം.ടി. വാസുദേവൻ നായർ രചിച്ച മലയാളത്തിലെ പ്രശസ്തമായ നോവലാണ് രണ്ടാമൂഴം. മഹാഭാരത കഥ ആസ്പദമാക്കി രചിച്ച ഈ നോവലിൽ ഭീമനാണ് കേന്ദ്രകഥാപാത്രം. അഞ്ചു മക്കളിൽ രണ്ടാമനായ ഭീമന് എല്ലായ്പ്പോഴും അർജ്ജുനനോ യുധിഷ്ഠിരനോ കഴിഞ്ഞ് രണ്ടാമൂഴമേ ലഭിക്കുന്നുള്ളൂ. പാഞ്ചാലിയുടെ കാര്യത്തിലും ഇത് തുടരുന്നു. ഇതാണ് പേരിനു പിന്നിൽ. 1985 ലെ വയലാർ അവാർഡ് നേടിയ നോവലാണ് രണ്ടാമൂഴം.
പാത്തുമ്മയുടെ ആട്
വൈക്കം മുഹമ്മദ് ബഷീറിന്റെ വളരെ പ്രസിദ്ധമായ ഒരു നോവലാണ് പാത്തുമ്മയുടെ ആട് . 1959-ൽ പ്രസിദ്ധീകരിച്ച ഈ നോവലിന് ‘പെണ്ണുങ്ങളുടെ ബുദ്ധി’ എന്നൊരു പേരും ഗ്രന്ഥകർത്താവ് നിർദ്ദേശിച്ചിരുന്നു. തന്നെ അലട്ടിയിരുന്ന മാനസിക അസുഖത്തിന് ചികിത്സയും വിശ്രമവുമായി വൈക്കത്തിനടുത്ത് തലയോലപറമ്പിലുള്ള തൻറെ കുടുംബ വീട്ടിൽ കഴിയവേ 1954 ഇൽ ആണ് ബഷീർ ഇത് എഴുതുന്നത്.
ബഷീറിൻറെ അമ്മയും , സഹോദരങ്ങളും അവരുടെ ഭാര്യമാരും കുട്ടികളും അടങ്ങുന്ന കൂട്ടുകുടുംബം ഒരു ചെറിയ വീട്ടിൽ ഒരുമിച്ചാണ് കഴിഞ്ഞിരുന്നത്. അവിടെ നടക്കുന്ന ദൈനംദിന സംഭവ വികാസങ്ങൾ തന്റെ തനതു ശൈലിയിൽ വിവരിച്ചിരിക്കുകയാണ് ബഷീർ ഈ നോവലിൽ. ആ വീട്ടിലെ ഓരോ കുടുംബാംഗവും എന്ന് വേണ്ട ബഷീറിന്റെ സഹോദരി പാത്തുമ്മ വളർത്തുന്ന ആട് വരെ ഈ നോവലിലെ കഥാപാത്രങ്ങളാണ്.
ആടുജീവിതം
ബെന്യാമിൻ എഴുതിയ മലയാളം നോവലാണ് ആടുജീവിതം. വലിയ സ്വപ്നങ്ങളുമായി സൗദി അറേബ്യയിൽ ജോലിയ്ക്കായി പോയി വഞ്ചിക്കപ്പെട്ട്, മരുഭൂമിയിലെ ഒരു ആടുവളർത്തൽ കേന്ദ്രത്തിലെ ദാരുണസാഹചര്യങ്ങളിൽ മൂന്നിലേറെ വർഷം അടിമപ്പണി ചെയ്യേണ്ടി വന്ന നജീബ് എന്ന മലയാളി യുവാവിന്റെ കഥയാണ് ഈ കൃതി. 2008 ആഗസ്റ്റ് മാസം ആദ്യപതിപ്പിറങ്ങിയ ആടുജീവിതം, 2009-ൽ കേരള സാഹിത്യ അക്കാദമിയുടെ ഏറ്റവും നല്ല മലയാളം നോവലിനുള്ള പുരസ്കാരം നേടി. 2015-ലെ പത്മപ്രഭാ പുരസ്കാരവും ലഭിച്ചു.
ഖസാക്കിന്റെ ഇതിഹാസം
ഒ.വി. വിജയൻ എന്ന മലയാളസാഹിത്യകാരന്റെ മാസ്റ്റർപീസ് നോവലാണ് ഖസാക്കിന്റെ ഇതിഹാസം. മലയാള നോവൽ സാഹിത്യചരിത്രത്തെ ‘ഖസാക്ക് പൂർവ്വകാലഘട്ട’മെന്നും ‘ഖസാക്കാനന്തര’കാലഘട്ടമെന്നും നെടുകേ പകുത്ത കൃതി എന്ന് ഈ നോവൽ വിശേഷിപ്പിക്കപ്പെടുന്നു. ഒ.വി. വിജയന്റെ ആദ്യത്തെ നോവലായ ഖസാക്കിന്റെ ഇതിഹാസം അതിന്റെ ഭാഷാപരവും പ്രമേയപരവുമായ ഔന്നത്യം കൊണ്ട് മലയാളത്തിൽ ഇന്നേവരെ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ളതിൽ ഏറ്റവും ശ്രേഷ്ഠമായ കൃതികളിൽ ഒന്നായി പരിഗണിക്കപ്പെടുന്നു.
ബാല്യകാലസഖി
വിഖ്യാത എഴുത്തുകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ എക്കാലത്തെയും മികച്ച നോവലാണ് ബാല്യകാലസഖി. കളിക്കൂട്ടുകാരായ മജീദിന്റെയും സുഹ്റയുടെയും സൗഹൃദവും പ്രണയവും വേർപിരിയലുമെല്ലാം ഇതിൽ ഹൃദയഹാരിയായി അവതരിപ്പിച്ചിരിക്കുന്നു. അടിസ്ഥാനപരമായി ഒരു പ്രണയകഥയായ ബാല്യകാലസഖിയെ വ്യത്യസ്തമാക്കുന്നത് അതിൽ പ്രണയത്തിന്റെ പുറം മോടികൾക്ക് പുറമെ ജീവിതത്തിന്റെ അതിദാരുണമായ സത്യങ്ങൾ കൂടി അവതരിപ്പിച്ചു എന്നതാണ്.
മയ്യഴിപ്പുഴയുടെ തീരങ്ങളിൽ
ഉത്തരകേരളത്തിലെ ഫ്രഞ്ച് അധീന പ്രദേശമായിരുന്ന മയ്യഴി പശ്ചാത്തലമാക്കി ആ നാട്ടുകാരനായ എം.മുകുന്ദൻ എഴുതിയ മലയാളം നോവലാണ് മയ്യഴിപ്പുഴയുടെ തീരങ്ങളിൽ. 1974-ലാണ് ഈ കൃതി പ്രസിദ്ധീകരിക്കപ്പെട്ടത്. അധിനിവേശം രൂപപ്പെടുത്തിയ മയ്യഴിയുടെ രാഷ്ട്രീയ-സാമൂഹ്യചരിത്രങ്ങളും മനോഭാവങ്ങളും ചിത്രീകരിക്കുന്ന ഈ കൃതിയിൽ ഇന്ത്യൻ യൂണിയനിൽ ചേരുക വഴിയുള്ള മയ്യഴിയുടെ “വിമോചനത്തെ” പിന്തുണച്ചും ഫ്രഞ്ച് ഭരണത്തിന്റെ തുടർച്ചക്കനുകൂലമായുമുള്ള നിലപാടുകളും സമാന്തരമായി പ്രത്യക്ഷപ്പെടുന്നു.
എന്റെ കഥ
മലയാളത്തിന്റെ പ്രിയ എഴുത്തുകാരി മാധവിക്കുട്ടി എന്ന കമല സുരയ്യയുടെ ആത്മകഥാസ്വഭാവമുള്ള കൃതി. ഇംഗ്ലീഷ് അടക്കം 15 ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ട കൃതി 1973 ലാണ് പ്രസിദ്ധീകരിച്ചത്. പുറത്തിറങ്ങിയ നാൾ തൊട്ട് ഇന്ന് വരെയും നിരന്തരമായ വായനയ്ക്കും ഗവേഷണങ്ങൾക്കും വിമർശനങ്ങൾക്കും കാരണമായ കമല സുരയ്യയുടെ മാസ്റ്റർ പീസ്.
ഒരു ദേശത്തിന്റെ കഥ
എസ്.കെ. പൊറ്റക്കാടിന്റെ പ്രശസ്തമായ നോവലാണ് ഒരു ദേശത്തിന്റെ കഥ. ഈ കൃതിയ്കാണ് 1980-ൽ ജ്ഞാനപീഠം പുരസ്കാരം ലഭിച്ചത്. ഈ കൃതി തന്നെ 1972-ൽ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരത്തിനും അർഹമായി. ശ്രീധരൻ എന്ന യുവാവ് താൻ ജനിച്ചു വളർന്ന അതിരാണിപ്പാടം ഗ്രാമം സന്ദർശിക്കാനായി എത്തുന്നതും, അവിടെവച്ച്, അയാൾ തന്റെ ബാല്യകാലത്ത് അവിടെ നടന്ന സംഭവങ്ങൾ ഓർക്കുന്നതുമാണ് പ്രമേയം. അതീവ ഹൃദ്യമായ രചനാരീതിയും അവതരണഭംഗിയുമുള്ള ഈ നോവലിൽ എഴുത്തുകാരന്റെ ആത്മകഥാംശങ്ങൾ ഉൾപ്പെടുന്നുവെന്ന് കരുതപ്പെടുന്നു.
നാലുകെട്ട്
എം.ടി. വാസുദേവൻ നായരുടെ ആദ്യത്തെ നോവലാണ് നാലുകെട്ട്. 1958-ലാണ് ഈ നോവൽ പുറത്തിറങ്ങിയത്. ഈ കൃതി 1959-ലെ കേരള സാഹിത്യ അക്കാദമി അവാർഡ് നേടുകയുണ്ടായി. അഞ്ചു ലക്ഷത്തിലേറെ കോപ്പികൾ വിറ്റഴിക്കപ്പെട്ട ഈ നോവൽ 14 ഭാഷകളിലേക്ക് തർജ്ജമ ചെയ്യപ്പെട്ടിട്ടുണ്ട്.
ഒരു സങ്കീർത്തനം പോലെ
പെരുമ്പടവം ശ്രീധരന്റെ മാസ്റ്റർപീസ് നോവലാണ് ഒരു സങ്കീർത്തനം പോലെ. വിശ്വപ്രശസ്ത റഷ്യൻ സാഹിത്യകാരനായിരുന്ന ഫിയോദർ ദസ്തയേവ്സ്കിയുടെ ജീവിതത്തിലെ ഒരു ഘട്ടമാണ് പെരുമ്പടവം ഈ നോവലിൽ അവതരിപ്പിച്ചിരിക്കുന്നത്. 1996-ലെ വയലാർ പുരസ്കാരം ഉൾപ്പെടെ 8 പുരസ്കാരങ്ങൾ ഈ കൃതി നേടിയിട്ടുണ്ട്. 1992-ലെ ദീപിക വാർഷിക പതിപ്പിൽ ആദ്യമായി അച്ചടിച്ചു വന്ന ഈ നോവൽ 1993 സെപ്റ്റംബറിൽ പുസ്തക രൂപത്തിലിറങ്ങി. പന്ത്രണ്ട് വർഷത്തിനുള്ളിൽ ഒരു ലക്ഷത്തിലേറെ കോപ്പികൾ വിറ്റഴിഞ്ഞ ഈ നോവൽ ചുരുങ്ങിയ കാലം കൊണ്ട് കൂടുതൽ കോപ്പികൾ വിറ്റഴിഞ്ഞ മലയാള കൃതിയാണ്. ഒ.വി. വിജയന്റെ ഖസാക്കിന്റെ ഇതിഹാസത്തെയും ചങ്ങമ്പുഴയുടെ രമണനെയും മറി കടന്നു നേടിയ ഈ ബഹുമതി മലയാള പുസ്തകപ്രസാധന രംഗത്തെയും മലയാള സാഹിത്യത്തിലെയും ഒരു നാഴികക്കല്ലാണ്. ഇതു വരെ ഈ നോവലിന് 100 പതിപ്പുകൾ ഇറങ്ങിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക