കേരള രാഷ്ട്രീയത്തിലെ കരുത്തുറ്റ സ്ത്രീത്വത്തിന് ഇന്ന് നൂറിന്റെ തികവ്. കേരളത്തിലെ ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാക്കളിലൊരാളും ജെ എസ് എസ് സ്ഥാപകയുമായ കെ ആർ ഗൗരിയമ്മയ്ക്ക് ഇന്ന് നൂറാം പിറന്നാൾ. പിറന്നാളാഘോഷം വർണ്ണാഭമാക്കാൻ മുഖ്യമന്ത്രിയടക്കം നിരവധി പ്രമുഖരെത്തും. വിപുലമായ ആഘോഷ പരിപാടികളാണ് പിറന്നാളാഘോഷത്തോടനുബന്ധിച്ച് ഒരുക്കിയിരിക്കുന്നത്. ആലപ്പുഴ റെയ്ബാൻ ഓഡിറ്റോറിയത്തിൽ നടക്കുന്ന ജന്മദിന ചടങ്ങുകളിൽ നാലുകൂട്ടം പായസമടങ്ങുന്ന സദ്യവട്ടമാണ് തയ്യാറാക്കിയിരിക്കുന്നത്.
രാവിലെ 11 ന് കേക്ക് മുറിച്ചുകൊണ്ട് പിറന്നാളാഘോഷങ്ങൾ ആരംഭിക്കും. മുഖ്യമന്ത്രി ഉൾപ്പടെയുള്ളവരുടെ ആശംസയ്ക്കു ശേഷം 12 മണിയോടെ പിറന്നാൾ സദ്യ ആരംഭിക്കും. അമ്പലപ്പുഴ പാൽപ്പായസം ഉൾപ്പെടെയുള്ള വിപുലമായ സദ്യയാണ് ഒരുക്കിയിരിക്കുന്നത്. സ്ഥിരം ജന്മദിനം ആഘോഷിക്കാറുള്ള റോട്ടറി ഹാളിൽ നിന്നും ആഘോഷം മാറ്റിയതാണ് ഗൗരിയമ്മയുടെ ഏക വിഷമം.
1919 ൽ ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിലെ അന്ധകാരനഴി എന്ന ഗ്രാമത്തിലായിരുന്നു കളത്തിൽ രാമൻ ഗൗരിയമ്മയെന്ന കെ ആർ ഗൗരിയമ്മയുടെ ജനനം. ആദ്യ മന്ത്രിസഭയിലെ വനിതാമന്ത്രി, ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവ്, ജെ എസ് എസ് സ്ഥാപക തുടങ്ങി ഗൗരിയമ്മയ്ക്ക് വിശേഷണങ്ങൾ നിരവധിയാണ്.
കെ എ രാമൻ, പാർവതിയമ്മ ദമ്പതികളുടെ മകളായി ജനിച്ച കെ ആർ ഗൗരിയമ്മ നിയമബിരുദധാരിയാണ്. പഠനകാലത്ത് കമ്മ്യൂണിസ്റ്റ് ആശയങ്ങളിൽ ആകൃഷ്ടയായ ഗൗരിയമ്മ കമ്മ്യൂണിസ്റ്റിന്റെ സജീവപ്രവർത്തകയാവുകയും ലോക്കപ്പ് മർദ്ദനങ്ങൾക്ക് വരെ ഇരയാവുകയും ചെയ്തിട്ടുണ്ട്. ആദ്യ മന്ത്രിസഭയ്ക്ക് പുറമെ മൂന്നും നാലും മന്ത്രിസഭയിലെയും അംഗമായിരുന്നു കെ ആർ ഗൗരിയമ്മ. കമ്മ്യൂണിസ്റ്റ് സഹയാത്രികനായിരുന്ന ടി വി തോമസായിരുന്നു ഗൗരിയമ്മയുടെ ജീവിത സഹയാത്രികൻ. കേരളം കാർഷിക പരിഷ്കരണ ബില്ലായിരുന്നു ഗൗരിയമ്മയുടെ രാഷ്ട്രീയജീവിതത്തിലെ ശക്തമായ ചുവടുവയ്പ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക