നാഗ്പൂര്‍: നൂറ്റാണ്ടിലെ കനത്ത മഴയ്ക്ക് സാക്ഷിയായി നാഗ്പൂര്‍ നഗരം. കഴിഞ്ഞ പതിനൊന്ന് മണിക്കൂറില്‍ 273 മില്ലിമീറ്റര്‍ മഴയാണ് പെയ്തൊഴിഞ്ഞത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയിലെ ഏറ്റവും കൂടുതല്‍ മഴ നാഗ്പൂരില്‍ രേഖപ്പെടുത്തിയിരിക്കുന്നത് 2013 ജൂണ്‍ 26നാണ്. 24 മണിക്കൂറില്‍ 18.7 സെന്റീമീറ്റര്‍ മഴയാണ് അന്ന് പെയ്തത്.
അതേസമയം നൂറ്റാണ്ടില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിച്ച ദിവസം 1994 ജൂലൈ 12നായിരുന്നു. 24 മണിക്കൂറില്‍ 304 സെന്റീമീറ്റര്‍ മഴയാണ് അന്ന് രേഖപ്പെടുത്തിയത്. ഇതിനേക്കാള്‍ കൂടുതല്‍ മഴയാണ് ജൂലൈ ആറിന് ലഭിച്ചത്. ജൂലൈ ആറിന് പെയ്ത മഴയില്‍ നഗരം വെള്ളത്തിലായി. ഇത് കൂടാതെ രാവിലെ എട്ടര മുതല്‍ രണ്ടര വരെ 26.5 സെന്റീമീറ്റര്‍ മഴ പെയ്തതോടെ നഗരം സ്തംഭിച്ചു.
നഗരത്തിലെ പ്രധാന റോഡുകളും സബ് വേകളും വെള്ളത്തിലായി. എസ് ഡി ആര് എഫ് ജവാന്മാര് ഉള്‍പ്പെടെയുള്ളവര്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തിയിട്ടുണ്ട്. 750ഓളം പേരെ രക്ഷപ്പെടുത്തി സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് മാറ്റി. മഴക്കെടുതിയില്‍ ഒരാള്‍ മരിച്ചിട്ടുണ്ട്.
നാഗ്പൂരിലെ ജലസംഭരണികളില്‍ 12 ശതമാനം വെള്ളമാണുണ്ടായിരുന്നത്. ഇത് 87 ശതമാനമായി ഉയര്‍ന്നുവെന്ന് നാഗ്പൂര്‍ ജില്ല അധികൃതര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക