മോഹൻലാലിനെ നായകനാക്കി നടൻ പൃഥ്വിരാജ് ലൂസിഫർ എന്ന ചിത്രം സംവിധാനം ചെയ്യുന്നു എന്ന വാർത്ത പുറത്ത് വന്നതോടെ ഇരുതാരങ്ങളുടെയും ആരാധകർ ഏറെ ആകാംഷയിലായിരുന്നു. കാത്തിരിപ്പിനൊടുവിൽ ലൂസിഫറിന്റെ ചിത്രീകരണം തിരുവനന്തപുരത്ത് ആരംഭിക്കുകയും ചെയ്തു. ചിത്രത്തിന്റേതായി പുറത്ത് വരുന്ന ചിത്രങ്ങളും ചിത്രീകരണശകലങ്ങൾ അടങ്ങുന്ന വീഡിയോക്ലിപ്പുകളുമെല്ലാം സോഷ്യൽ മീഡിയയിൽ വൈറലാണ്. ഒരിടവേളക്ക് ശേഷം ഇപ്പോഴിതാ മോഹൻലാലും ലൂസിഫറിനെക്കുറിച്ചും ലൂസിഫറിന്റെ സംവിധായകനെക്കുറിച്ചും വിസ്മയശലഭങ്ങൾ എന്ന ബ്ലോഗിലൂടെ വാചാലനായിരിക്കുകയാണ്.
‘നല്ല തിരക്കുള്ള നടനായി നിൽക്കുമ്പോൾ പൃഥ്വി എന്തിനാണ് സിനിമാസംവിധാനത്തിലേക്ക് കടക്കുന്നത്. അത് അയാളുടെ പാഷനാണ് ഒരുപക്ഷേ ലോകത്തു തന്നെ അപൂര്‍വമായിരിക്കും ഇത്’ വിസ്മയശലഭങ്ങള്‍ എന്ന് ബ്ലോഗില്‍ മോഹന്‍ലാല്‍ കുറിക്കുന്നു. സംവിധായകന്റെ മേലങ്കിയണിഞ്ഞ പൃഥ്വിയുടെ നിര്‍ദേശങ്ങള്‍ക്ക് മുന്നില്‍ അനുസരണയോടെ നിന്നപ്പോള്‍ മനസിലൂടെ കടന്നുപോയ കാര്യങ്ങളും ഓര്‍മകളും അദ്ദേഹം പങ്കുവയ്ക്കുന്നു. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് മുരളി ഗോപിയാണ്. ഇന്ദ്രജിത്തും സംവിധായകന് ഫാസിലും ടോവിനോ തോമസും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇതിനെ അപൂര്‍വ സംഗമം എന്നാണ് മോഹന്‍ലാല്‍ വിശേഷിപ്പിക്കുന്നത്. പൃഥ്വിരാജിന്റെ പിതാവ് സുകുമാരനെക്കുറിച്ചുള്ള തന്റെ ഓർമ്മകളും മോഹൻലാൽ ബ്ലോഗിൽ പങ്കുവയ്ക്കുന്നു.
വിസ്മയശലഭങ്ങൾ; മോഹൻലാലിൻറെ ബ്ലോഗിന്റെ പൂർണ്ണരൂപം
വഴികളിലും വളവുകളിലുമെല്ലാം ജീവിതം അത്ഭുതങ്ങള്‍ കാത്തു വച്ചിട്ടുണ്ടാകും എന്നാരോ പറഞ്ഞത് ഓര്‍ക്കുന്നു. എന്നാല്‍ നമ്മില്‍ പലരും അത് കാണാന്‍ ശ്രമിക്കാറില്ല. അതില്‍ നിഷ്കളങ്കമായി അത്ഭുതപെടാറില്ല. നാം തന്നെ നമുക്ക് മുകളില്‍ കെട്ടിപ്പൊക്കിയ ‘തിരക്കുകളും’ നമ്മുടെയുള്ളില്‍തന്നെ കുമിഞ്ഞ ഈഗോകളും നമ്മുടെ കണ്ണുകളില്‍ നിന്ന് നിഷ്കളങ്കതയുടെ പടലങ്ങളെ മായ്ച്ചുകളഞ്ഞിരിക്കുന്നു. ജീവിതം അതിന്റെ ഭംഗികളുമായി മുന്നില്‍ വരുമ്പോഴും നാം വിരസമായ മുഖത്തോടെയിരിക്കുന്നു.
ജീവിതത്തിലെ അപ്രതീക്ഷിതമായ എല്ലാ കാര്യങ്ങളെയും അതിന്റേതായ രീതിയില്‍ വിസ്മയത്തോടെ മാറിനിന്ന് നിരീക്ഷിക്കുവാന്‍ ഞാന്‍ ശ്രമിക്കാറുണ്ട്. അപ്പോള്‍ ആരോ എവിടെയോ ഇരുന്നു നെയ്യുന്ന ഒരു അത്ഭുതവല പോലെ തോന്നും ജീവിതം. ഓരോ കാര്യത്തിനും എവിടെയൊക്കെയോ ഉള്ള ഏതോ കാര്യം കാരണമായിട്ടുണ്ടാവാം. ഈ വലയില്‍ ഒരു നൂല് പോലും വേറിട്ട് നില്ക്കുന്നില്ല. എല്ലാറ്റിനുമുണ്ട് പരസ്പരബന്ധം.
പുതിയ സിനിമയായ ലൂസിഫറില്‍ പൃഥ്വിരാജ് സുകുമാരന്റെ ക്യാമറയ്ക്കും നിര്‍ദ്ദേശങ്ങള്‍ക്കും മുന്നില്‍ അനുസരണയോടെ നിന്നപ്പോള്‍ എന്റെ മനസ്സില്‍ തോന്നിയ കാര്യങ്ങളാണിവ. കാലം എത്ര വേഗത്തിലാണ് പാഞ്ഞുപോകുന്നത്. ഈ യുവാവിന്റെ അച്ഛന്റെ കൂടെ ഞാന്‍ അഭിനയിച്ചിട്ടുണ്ടല്ലോ. എന്റെ ആദ്യത്തെ ഷോട്ടില്‍ എന്റെ മുന്നില്‍ നില്‍ക്കുന്നത് ഞാന്‍ പാച്ചിക്ക എന്ന് വിളിക്കുന്ന പ്രിയപ്പെട്ട സംവിധായകന് ഫാസിലാണ്. മുപ്പത്തിയെട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് എന്നെ സിനിമയിലേക്ക് കൈപിടിച്ച് നടത്തിയ ആള്…34 വര്‍ഷങ്ങള്‍ക്ക് മുന്‍പ് എനിക്ക് ഒപ്പം നോക്കെത്താ ദൂരത്ത് കണ്ണും നട്ട് എന്ന സിനിമയില്‍ പാച്ചിക്ക അഭിനയിച്ചിരുന്നു. അതിനുശേഷം ഇപ്പോള്‍ ഒരു കഥാപാത്രമായി എനിക്ക് മുഖാമുഖം. ഈ സിനിമ എഴുതിയത് എന്റെ പ്രിയപ്പെട്ട ഭരത് ഗോപി ചേട്ടന്റെ മകന് മുരളി ഗോപി. മറ്റൊരു നടന് പൃഥ്വിയുടെ സഹോദരന് ഇന്ദ്രജിത്. അപൂര്‍വമായ ഒരു സംഗമം. ഇത് പൂര്‍വ കല്പിതമാണ് എന്ന് വിശ്വസിച്ച് അതില്‍ വിസ്മയിക്കാനാണ് എനിക്കിഷ്ടം.
പൃഥ്വിയുടെ ചലനങ്ങളില്‍ സുകുമാരന്‍ ചേട്ടന്റെ ഒരുപാട് നിഴലുകള്‍ വീണിട്ടുണ്ട് എന്നെനിക്ക് തോന്നാറുണ്ട്. സുകുമാരന്‍ ചേട്ടനുമായും പൃഥ്വിയുടെ അമ്മ മല്ലികച്ചേച്ചിയുമായും തിരുവനന്തപുരത്തുള്ള കാലത്ത് തന്നെ എനിക്ക് കുടുംബപരമായ അടുപ്പമുണ്ട്.
മദിരാശിയില്‍ സുകുവേട്ടന്റെ വീട്ടിലായിരുന്നു പാച്ചിക്ക താമസിച്ചിരുന്നത്. പൃഥ്വിയും ഇന്ദ്രജിത്തും കളിച്ച് നടക്കുന്നത് ക്യാമറയിലൂടെയല്ലാതെ തന്നെ കണ്ടയാളാണ് പാച്ചിക്ക… ജീവിതത്തിലെ ഒരു കാര്യങ്ങളും ഒരു രേഖകളും വെറുതെയാവുന്നില്ല. എവിടെയൊക്കെയോ പരസ്പരം ബന്ധപ്പെടാനായി അവ യാത്ര തുടരുന്നു. അതെ…
‘There is a meaning in each line and curve’
എന്നെ സംബന്ധിച്ച് ഇതിലൊക്കെ അത്ഭുതകരമായ ഒരു കാര്യം ഏറെ തിരക്കുള്ള ആരാധകരുള്ള നടനായ പൃഥ്വിരാജ്…. അദ്ദേഹത്തിന്റെ സംവിധാനത്തിന് കീഴില്‍ അഭിനയിക്കാന്‍ സാധിക്കുക എന്നതാണ്. ഒരുപാട് സിനിമകളുള്ള അയാള്‍ എന്തിനാണ് ഇപ്പോള്‍ ഒരു സിനിമ സംവിധാനം ചെയ്യുന്നത് എന്ന് ചോദിക്കാം. അത് അയാളുടെ പാഷനാണ്. ഏത് വിഷയത്തിലും അത്തരമൊരു താത്പര്യം ഉണ്ടാകുമ്ബോള്‍ ചെയ്യുന്നത് ഒരു ജോലിയാവില്ല. ചെയ്യുന്ന ആള് ഒരു വിഷയമായി മാറും. അയാളില്‍ അപ്പോള്‍ ഒരു പ്രത്യേക ലഹരിയുടെ ഒരു tranceന്റെ ഒരംശം ഉണ്ടാവും. അത്തരക്കാരുമായി സര്‍ഗാത്മകമായ കാര്യമാണ്. ഞാനിപ്പോള്‍ അതാണ് അനുഭവിക്കുന്നത്.
ഒരുപക്ഷേ, ലോകത്ത് തന്നെ അപൂര്‍വമായിരിക്കാം ഏറെ തിരക്കുള്ള ഒരു നടന് അതെല്ലാം മാറ്റിവച്ച് സംവിധായകനാവുന്നത്. ഇവിടെ സംവിധായകനില്‍ നടന് കൂടിയുണ്ട്. എന്നിലുമുണ്ട് ഒരു നടന് പക്ഷേ, എന്നില്‍ ഒരു സംവിധായകനില്ല. എന്താണോ എന്റെ നടനായ സംവിധായകന് വേണ്ടത് എന്ന് എന്നിലെ നടന് മനസിലാവണം. എന്നിലെ നടനില്‍ നിന്ന് എന്തെടുക്കണം എന്ന് നടനായ സംവിധായകനും. ആ ഒരു രസതന്ത്രത്തിലേക്ക് എത്തിയാല്‍ ഞങ്ങളെപോലും അത്ഭുതപ്പെടുത്തുന്ന പിറവികളുണ്ടാവാം. അതിനായാണ് ഞങ്ങള്‍ ഇപ്പോള്‍ ഒരുമിച്ചു യാത്ര തുടരുന്നത്. അത്തരം ഒരു അവസ്ഥയിലേക്ക് എത്താന്‍ ഞാന്‍ നടനെന്ന നിലയില്‍ പൂര്‍ണമായി എന്നെ സമര്‍പ്പിക്കണം, യാതൊരുവിധ അഹന്തകളുമില്ലാതെ ഒരു പാട് പേരുടെ പാഷനോടൊപ്പം ഞാനും…
നാല്പത് വര്‍ഷത്തിലധികമായി ഞാന്‍ അഭിനയിക്കുന്നു. ഒരിക്കല്‍ ഏതോ ഒരു സിനിമയില്‍ ഒരുപാട് നടന്മാരോടൊപ്പമുള്ള ഒരു ഷോട്ടിനിടെ പെട്ടെന്ന് ഒരു ഓര്മ എന്നില്‍ മിന്നല്‍ പോലെ വന്നു മാഞ്ഞു. എന്റെ മുന്നില്‍ നില്ക്കുന്ന മിക്ക നടന്മാരുടെയും അവരുടെ അച്ഛന്റെ കൂടെയും ഞാന്‍ അഭിനയിച്ചിട്ടുണ്ട്. ജഗതി ശ്രീകുമാര്‍, ബിജു മേനോന്, സായി കുമാര്‍, വിജയരാഘവന്, ഇന്ദ്രജിത്തും, പൃഥ്വിരാജും മുരളി ഗോപി ..മുകേഷിന്റെ അമ്മയോടൊപ്പം…അങ്ങിനെയങ്ങിനെ തലമുറകള്‍ ഒഴുകി ഒഴുകി പോകുന്നു ..അതെന്നെ തഴുകി കടന്നു. അതിന്റെ നടുവില്‍ ഒരു നാളം പോലെ അണയാതെ നില്ക്കാന് ഞാന്‍ ശ്രമിക്കുന്നു
ഈ തലമുറകളെല്ലാം എന്നെ തഴുകി കടന്നുപോയതാണ്. ഔഷധവാഹിയായ അരുവിയെപോലെ …സുഗന്ധം നിറഞ്ഞ കാറ്റിനെ പോലെ, അത് ഗുരുത്വമായും കരുത്തായും എന്നിലേക്ക് കുറച്ചൊക്കെ പ്രവഹിച്ചിട്ടുണ്ടാകാം. ഇപ്പോള്‍ പുതിയ തലമുറയ്ക്ക് മുന്നില്‍ നില്കുമ്ബോള് ഒരു കലാകാരനെന്ന നിലയില്‍ ഞാന്‍ കൂടുതല്‍ വിനീതനാവുന്നു. അവരില്‍ നിന്നും പഠിക്കാന്‍ ശ്രമിക്കുന്നു. അതിലെ ആനന്ദം രഹസ്യമായി അനുഭവിക്കുന്നു…അതിലൂടെ ഒരു വിസ്മയ ശലഭമായി പറന്നു, പറന്നു, അങ്ങനെ..
സ്നേഹപൂര്‍വ്വം
മോഹന്‍ലാല്‍
മമ്മൂട്ടിയുടെ തമിഴ് ചിത്രം ‘പേരന്‍പി’ന്റെ പുതിയ ടീസര്‍ പുറത്തിറങ്ങി
പ്രതികരിക്കാൻ ഇവിടെ എഴുതുക