തിരുവനന്തപുരം: ബ്യൂട്ടിപാര്‍ലര്‍ വെടിവെയ്പ്പ് കേസിലെ പ്രതിയും അധോലോക നായകനുമായ രവി പൂജാരി ഫോണിലൂടെ ഭീഷണിപ്പെടുത്തിയത് സത്യമെന്നും എന്നാല്‍ ഭയമില്ലെന്നും പിസി ജോര്‍ജ് എംഎല്‍എ. രവി പൂജാരി എംഎല്‍എ പിസി ജോര്‍ജിനെ ഭീഷണിപ്പെടുത്തിയതിനു പോലീസിന് തെളിവ് ലഭിച്ചു. ഇന്റലിജന്‍സ് ബ്യൂറോ ശേഖരിച്ച പൂജാരിയുടെ കോള്‍ രേഖകളില്‍ ജോര്‍ജിന്റെയും നമ്പരുണ്ട്.
ആറു തവണ രവി പൂജാരി പിസി ജോര്‍ജിനെ വിളിച്ചിരുന്നതായി കണ്ടെത്തി. ജനുവരി 11,12 തീയതികളിലാണ് ഫോണ്‍വിളികള്‍ എത്തിയത്. സെനഗലില്‍നിന്നാണ് ഇന്റര്‍നെറ്റ് ഫോണ്‍ എത്തിയതെന്നും കണ്ടെത്തി. ബിഷപ് ഫ്രാങ്കോ കേസുമായി ബന്ധപ്പെട്ടു തനിക്ക് രവി പൂജാരിയുടെ ഭീഷണി വന്നതായി പി.സി. ജോര്‍ജ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
അതേസമയം രവി പൂജാരിയെ ഭയമില്ലെന്നും ഇപ്പോള്‍ വന്നാലും നേരിടുമെന്നും പി.സി. ജോര്‍ജ് പറഞ്ഞു. രണ്ടു തവണയാണു താന്‍ ഫോണെടുത്തത്. ആറു തവണ വിളിച്ചതായി പോലീസ് പറഞ്ഞു. ഏതോ ഗുണ്ട വിളിച്ചതെന്നാണു കരുതിയത്. താന്‍ പരാതിപ്പെട്ടിട്ടില്ല. പോലീസ് തന്റെ അടുത്തെത്തി വിവരങ്ങള്‍ ശേഖരിച്ചതാണെന്നും പിസി ജോര്‍ജ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക