കല്‍പ്പറ്റ: വയനാട്ടില്‍ കുരങ്ങുകള്‍ കൂട്ടത്തോടെ ചാകുന്നതായി റിപ്പോര്‍ട്ടുകൾ. 41 കുരങ്ങുകളെയാണ് ചത്ത നിലയില്‍ കണ്ടെത്തിയത്. ചത്ത കുരങ്ങുകളുടെ മൃദദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടം നടത്തി സാമ്പിളുകള്‍ തിരുവനന്തപുരത്തേയ്ക്ക് അയച്ചിരുന്നെങ്കിലും പരിശോധനാഫലം ഇതുവരെ ലഭ്യമായിട്ടില്ല. വയനാട് ജില്ലയുടെ പലഭാഗത്തായി കുരങ്ങുകളുടെ ജഡം കണ്ടെത്തിയത് നാട്ടുകാർക്ക് ഏറെ ആശങ്കക്ക് വഴിവച്ചിരിക്കുകയാണ് .
കുരങ്ങുകളുടെ ജഡം കണ്ടെത്തിയ പ്രദേശങ്ങളില്‍ ആരോഗ്യവകുപ്പിന്റെ നിരീക്ഷണവും പ്രതിരോധ പ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ട്. കുരങ്ങുപനിയുടെ രോഗലക്ഷണങ്ങളോടെ ചികിത്സ തേടിയ ഏഴുപേരുടെ ഫലം നെഗറ്റീവായിരുന്നു. പനി ബാധിതരെ കണ്ടെത്തുന്നതിനുള്ള ആരോഗ്യവകുപ്പിന്റെ സര്‍വ്വേ ഇപ്പോഴും തുടരുന്നുണ്ട്.
സാമ്പിളുകളുടെ ഫലം കൂടി വന്നാൽ മാത്രമേ രോഗകാരണം അറിയാൻ സാധിക്കുകയുള്ളു. കുരങ്ങുകളില്‍ സര്‍വ്വ സാധാരണമായി കാണുന്ന ഒന്നാണ് കുരങ്ങു പനി. എന്നാല്‍ ഇത് ചെള്ളിന്റെ കടിയേല്‍ക്കുന്നതിലൂടെയാണ് മനുഷ്യരിലേക്ക് പകരുന്നത്. മൃഗത്തില്‍ നിന്ന് പകരുന്ന ചെള്ളുകള്‍ തടയുന്നതിനായി ഉള്ള നടപടികള്‍ കൈക്കൊള്ളാന്‍ ആരോഗ്യ വകുപ്പ് നിർദേശിച്ചിട്ടുണ്ട്. ചെറിയ പനി വന്നാല്‍ പോലും അടുത്തുള്ള ആരോഗ്യ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് ആളുകള്‍ ചികിത്സ ഉറപ്പാക്കണമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക