കൊളംബോയിൽ പലയിടത്തായി നടന്ന ബോംബുസ്ഫോടനങ്ങൾക്ക് നിമിഷങ്ങൾക്ക് മുമ്പുള്ള ആ കെട്ടിടങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ തെളിഞ്ഞത് ഞെട്ടിക്കുന്ന ദൃശ്യങ്ങൾ. നെഗോമ്പോയിലെ സെന്റ് സെബാസ്റ്റിയൻ കത്തീഡ്രലിലേക്ക് തോളത്തൊരു ബാഗുമായി വളരെ ലാഘവത്തോടെ തന്നെ നടന്നു കയറുന്ന ചാവേറിനെയാണ് ആ ദൃശ്യങ്ങളിൽ കാണാൻ കഴിഞ്ഞത്.
ആ ദൃശ്യങ്ങളെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണം അവരെ കൊണ്ടെത്തിച്ചത് കൊളംബോയിലെ അതിസമ്പന്നമായ ഒരു കുടുംബത്തിലേക്കാണ്. ആ കുടുംബത്തിലെ മക്കളാണ് ചാവേറായി പൊട്ടിത്തെറിച്ച ഏഴംഗ സംഘത്തിലെ രണ്ടു പേർ. ഇൽഹാം ഇബ്രാഹിം, ഇൻഷാഫ് എന്നിങ്ങനെയായിരുന്നു ആ സഹോദരന്മാരുടെ പേരുകൾ. ഇന്റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിൽ കൊളംബോയിലെ ഡമാറ്റാഗോഡയിലുള്ള ഇബ്രാഹിം കുടുംബത്തിന്റെ വീട് റെയ്ഡ് ചെയ്തു. പക്ഷെ, അവർക്ക് പിടി കൊടുക്കാൻ മനസ്സില്ലാതെ ഇൽഹാമിന്റെ ഗർഭിണിയായ ഭാര്യ ഫാത്തിമ, വീട്ടിൽ സൂക്ഷിച്ചിരുന്ന ബോംബിനെ ട്രിഗർ ചെയ്തു. സ്ഫോടനത്തിൽ, ഫാത്തിമ, അവരുടെ ഗർഭാവസ്ഥയിലുള്ള കുഞ്ഞ്, മൂന്ന് കുട്ടികൾ, അവരെ അന്വേഷിച്ചു ചെന്ന പൊലീസ് ഇൻസ്പെക്ടർ, രണ്ടു കോൺസ്റ്റബിൾമാർ എന്നിവർ കൊല്ലപ്പെട്ടു. കൊളോസസ്സ് എന്ന പേരിലുള്ള ഇബ്രാഹിം കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ചെമ്പുനിർമാണ ഫാക്ടറിയാണ് ഈ ആക്രമണങ്ങൾക്കെല്ലാമുള്ള ബോംബ് നിർമാണ ഫാക്ടറിയായി പ്രവർത്തിച്ചതെന്നു പറയപ്പെടുന്നു. ഇവിടെ നിർമിച്ച സ്റ്റീൽ ബോൾട്ടുകളും , സ്ക്രൂകളും മറ്റുമാണ് ബോംബുകളിൽ സ്ഫോടകവസ്തുക്കളോടൊപ്പം നിറച്ചത്. അവയാണ് നിരപരാധികളായ നൂറുകണക്കിനാളുകളുടെ ജീവൻ എടുത്തത്. കൊളോസസ് കമ്പനിയുടെ മാനേജർ അടക്കം ഒമ്പത് ശ്രീലങ്കൻ വംശജരെ പൊലീസ് ചോദ്യം ചെയ്യാനായി ഞായറാഴ്ച രാത്രിയോടെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കൊളംബോയിലെ ഏറ്റവും പോഷ് ആയ ഒരു ഏരിയയിൽ 13 കോടിയോളം രൂപ വില വരുന്ന ഒരു മാളികയിൽ തന്റെ ഭാര്യയോടും, എട്ടുവയസ്സുള്ള ഒരു മകൾ, ആറ് , നാല്, രണ്ട് വയസ്സുള്ള മൂന്ന് ആണ്മക്കളോടും ഒപ്പമായിരുന്നു ഇൻഷാഫ് താമസിച്ചിരുന്നത്. അവർക്ക് കൊളംബോയിൽ ജൂവലറി വ്യാപാരവും ഉണ്ടായിരുന്നതായി പറയപ്പെടുന്നു. സാംബിയയിലേക്ക് പോവുന്നു എന്നും പറഞ്ഞാണ് ഇൻഷാഫ് വീട്ടിൽ നിന്നും പോയത്. ഇൻഷാഫിന്റെ സഹോദരൻ ഇൽഹാമിന്റെ വീട്ടിൽ റെയിഡ് ചെയ്യവെയാണ് ഭാര്യ ഫാത്തിമ ചാവേറായി പൊട്ടിത്തെറിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക