തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളം ഇന്ന് വിധിയെഴുതും. രാവിലെ ഏഴു മുതൽ വൈകീട്ട് ആറുവരെയാണ് പോളിംഗ്. 20 ലോക്സഭാ മണ്ഡലങ്ങളിലായി 194 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തത്. 1.43 കോടി സ്ത്രീകളും 1.34 കോടി പുരുഷന്മാരുമുള്പ്പെടെ 2.77 കോടി വോട്ടര്‍മാര്‍ വിധിയെഴുതും. കന്നിവോട്ടര്‍മാര്‍ 5.34 ലക്ഷവും 367 പേര് ഭിന്നലിംഗക്കാരുമാണ്.
മുമ്പില്ലാത്തവിധം ഇടത്, വലത് മുന്നണികളുടെ ഭരണപരാജയം ഏറ്റവും കൂടുതല്‍ ചര്‍ച്ചചെയ്യപ്പെടുന്ന രാഷ്ട്രീയ സാഹചര്യമെന്ന പ്രത്യേകതയോടെയാണ് കേരളത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. പിണറായി സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങളും മാസപ്പടി വിവാദം, ധൂര്‍ത്ത് അടക്കമുള്ള അഴിമതിയും ഡിവൈഎഫ്ഐയുടെയും എസ്എഫ്ഐയുടെയും അക്രമങ്ങളും തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയായി. കോണ്‍ഗ്രസിന്റെ രാഷ്ട്രീയ അപചയവും 2013 വരെ മന്‍മോഹന്‍സിങ് സര്‍ക്കാരിന്റെ രാജ്യവിരുദ്ധ നയങ്ങളും അഴിമതിയും വോട്ടര്‍മാര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.
വോട്ടർപട്ടികയിൽ പേരുണ്ടെങ്കിൽ വോട്ടർ തിരിച്ചറിയൽ കാർഡ്, ഡ്രൈവിങ് ലൈസൻസ്, പാൻ കാർഡ്, പാസ്പോർട്ട് തുടങ്ങി 13 അംഗീകൃത രേഖകൾ ഉപയോഗിച്ച് വോട്ടു ചെയ്യാം. സംസ്ഥാനത്തെ 13,272 കേന്ദ്രങ്ങളിലെ 25,231 ബൂത്തുകളിലായി 1,01,176 ഉദ്യോഗസ്ഥർ വിതരണ കേന്ദ്രങ്ങളിൽനിന്ന് പോളിങ് സാധനങ്ങളുമായി ബൂത്തുകളിലെത്തി. ഇന്നു രാവിലെ 5.30 മണി മുതൽ മോക് പോളിങ് നടത്തി വോട്ടിങ് യന്ത്രങ്ങളുടെ കാര്യക്ഷമത ഉറപ്പാക്കും.
കര്‍ശന സുരക്ഷയിലാണ് വോട്ടെടുപ്പ്. 66,303 പോലീസുകാരെയും അധിക സുരക്ഷക്ക് 62 കമ്പനി കേന്ദ്രസേനയും രംഗത്തുണ്ട്. എട്ട് ജില്ലകളിലെ മുഴുവന്‍ ബൂത്തുകളും ആറ് ജില്ലകളിലെ 75 ശതമാനം പ്രശ്നബാധിത ബൂത്തുകളിലും തത്സമയ നിരീക്ഷണത്തിന് വെബ്കാസ്റ്റിങ് സംവിധാനവും ഏര്‍പ്പെടുത്തി. റിസര്‍വ് മെഷീനുകള്‍ അടക്കം 30,238 ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളാണ് ഉപയോഗിക്കുന്നത്.
ഭിന്നശേഷി വോട്ടര്‍മാര്‍ക്കായി ബൂത്തുകളില്‍ റാമ്പും വീല്‍ചെയറുകളും സജ്ജമാക്കി. കാഴ്ചപരിമിതിയുള്ളവര്‍ക്കായി ബ്രെയ്ലി ലിപിയിലുള്ള വോട്ടിങ് യന്ത്രങ്ങളും എത്തിച്ചിട്ടുണ്ട്. ഭിന്നശേഷി വോട്ടര്‍മാര്‍ക്കും മുതിര്‍ന്ന പൗരന്മാര്ക്കും ബൂത്തുകളില്‍ പ്രത്യേക ക്യൂ സൗകര്യമുണ്ടാവും. ആംഗ്യഭാഷാ സൗകര്യം, ഭിന്നശേഷി വോട്ടര്‍മാര്‍ക്ക് യാത്രാസൗകര്യം എന്നിവയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് അവസാനിക്കുന്നതോടെ വോട്ടിങ് യന്ത്രങ്ങള്‍ സ്ട്രോങ് റൂമുകളിലേക്ക് മാറ്റും. ഒരുമാസത്തെ കാത്തിരിപ്പിന് ശേഷം ജൂണ്‍ നാലിന് ആണ് വോട്ടെണ്ണല്‍.
വോട്ടെടുപ്പ് നില തത്സമയം അറിയാൻ തിരഞ്ഞെടുപ്പ് കമ്മിഷന്റെ വോട്ടർ ടേൺഔട്ട് (Voter Turnout) ആപ് മൊബൈൽ ഫോണിൽ ഇൻസ്റ്റാൾ ചെയ്താൽ മതി. സംസ്ഥാനത്തെ മൊത്തവും മണ്ഡലം തിരിച്ചുമുള്ള നില അപ്പപ്പോൾ അറിയാം. തിരഞ്ഞെടുപ്പ് കാലയളവിൽ മാത്രമാണ് ഈ ആപ് ഉപയോഗിക്കാനാവുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക